ചൈനയിൽ മുൻ നിയമമന്ത്രി താങ് യിജുന് അഴിമതിക്കേസിൽ ജീവപര്യന്തം തടവു ശിക്ഷ

ബെയ്ജിങ് : ചൈനയിൽ മുൻ നിയമമന്ത്രി താങ് യിജുന് അഴിമതിക്കേസിൽ ജീവപര്യന്തം തടവു ശിക്ഷ. 2006 നും 2022 നും ഇടയിൽ താങ് യിജുൻ 175 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ഫുജിയൻ പ്രവിശ്യയിലെ കോടതിയാണ് കണ്ടെത്തിയത്. മുൻമന്ത്രി പദവി ദുരുപയോഗം ചെയ്തതായി വ്യക്തമാക്കിയ കോടതി, അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. പ്രസിഡന്റ് ഷി ജിൻപിങ് തുടരുന്ന അഴിമതി വിരുദ്ധ നടപടികളിൽ കുടുങ്ങുന്ന ഉന്നതനാണ് താങ് യിജുൻ. യുഎസിന് ആണവ രഹസ്യങ്ങൾ കൈമാറിയതിന്റെ പേരിൽ സൈനിക ജനറൽ ഷാങ് യോഷിയയ്ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. സംയുക്ത സേനാ മേധാവി ലിയു ഷെൻലിയും അന്വേഷണം നേരിടുകയാണ്.
ജെജാങ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന താങ് യിജുൻ 2020ലാണ് മന്ത്രിയായത്. 2024 ൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കി. അതിനിടെ, എനർജി മാനേജ്മെന്റ് മന്ത്രി വാങ് ഷിയാങ്ഷിക്ക് എതിരെ അഴിമതി വിരുദ്ധ വിഭാഗം കേസെടുത്തു. ആദ്യമായാണ് ഒരു സിറ്റിങ് മന്ത്രിക്കെതിരെ അഴിമതിക്ക് കേസെടുക്കുന്നത്. കഴിഞ്ഞവർഷം 65 ഉന്നതരാണ് അഴിമതിക്കേസിൽ കുടുങ്ങിയത്.



