അന്തർദേശീയം
കാനഡയിൽ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ വിഡിയോ പകർത്തി ശല്യം ചെയ്ത ശ്രീലങ്കൻ വ്ലോഗര്‍ അറസ്റ്റിൽ

ടൊറന്റോ : ടൊറന്റോയിലെ പൊതുസ്ഥലങ്ങളിൽ അപരിചിതരെയും സ്ത്രീകളെയും അനുവാദമില്ലാതെ വിഡിയോ പകർത്തി ശല്യം ചെയ്ത ശ്രീലങ്കൻ ഇൻഫ്ലുവൻസർ പിടിയിൽ. മുഹമ്മദ് അസ്കർ മുഹമ്മദ് റസിക് എന്ന ഇൻഫ്ലുവൻസറാണ് പിടിയിലായത്. വഴിപോക്കരെ പിന്തുടർന്ന് വിഡിയോ എടുക്കുകയും എതിർത്തവരോട് മോശമായി പെരുമാറുകയും ചെയ്തതിനാണ് 45-കാരനായ ഇയാൾക്കെതിരെ ടൊറന്റോ പൊലീസ് കേസെടുത്തത്.
ഒരു മെട്രോ ജീവനക്കാരനെ വംശീയമായി അധിക്ഷേപിച്ചും വനിതാ പൊലീസ് ഓഫീസറുടെ രൂപത്തെ പരിഹസിച്ചും ഇയാൾ വിഡിയോകൾ ചിത്രീകരിച്ചിരുന്നു. വിഡിയോ എടുക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടവരോട് തട്ടിക്കയറുന്നതും ഇയാളുടെ രീതിയായിരുന്നു. ക്രിമിനൽ ഉപദ്രവം ഉൾപ്പെടെ നാല് ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നിയമനടപടികളാണ് ഇയാൾ നേരിടുന്നത്.



