ദേശീയം

ബംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം എഴ് മരണം

ബംഗളൂരു : ബെംഗളൂരുവിലെ ഹൊസ്‌കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15-ഓടെ ദൊബ്ബാസ്പേട്ട്‌ഹൊസ്‌കോട്ട് സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്യുവികള്‍, ഒരു കാന്റര്‍ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേര്‍ മലയാളികളാണ്. യെലഹങ്ക ആര്‍വിപിയു കോളജ് വിദ്യാര്‍ഥികളായ പതിനേഴുകാരായ അശ്വിന്‍ നായര്‍, ഏഥന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

എസ് യുവിയില്‍ യാത്രചെയ്തിരുന്ന ആറ് പേരും മരിച്ചു. പരീക്ഷ കഴിഞ്ഞ ശേഷം ആഘോഷമാക്കാന്‍ പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇതില്‍ അഞ്ച് പേര്‍ ഒരേ കോളജിലെ വിദ്യാര്‍ഥികളാണ്. ഭരത് (18), അശ്വിന്‍ നായര്‍ (17), ഏദന്‍ ജോര്‍ജ്, അര്‍ഹാന്‍ ഷെരീഫ്, ഭരത് എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിയാനുണ്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരന്‍ ഗഗന്‍ (26) ആണ് മരിച്ച ബൈക്ക് യാത്രക്കാരന്‍.

വേഗതയിലെത്തിയ മഹിന്ദ്ര എസ്യുവി 700 ആദ്യം ഒരു ബൈക്കിലിടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന കാന്റര്‍ ട്രക്കില്‍ ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്റെ പിന്‍ ആക്സില്‍ ഒടിഞ്ഞുമാറുകയും ട്രക്ക് സര്‍വീസ് റോഡിലേക്ക് മറിയുകയും ചെയ്തു. ഈ ആക്സിലില്‍ തട്ടി പുറകില്‍വന്ന മാരുതി ബ്രെസ്സയും അപകടത്തില്‍പ്പെട്ടു. അപകടത്തെത്തുടര്‍ന്ന് എസ്ടിആര്‍ആറില്‍ ഒരു മണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനുകള്‍ ഉപയോഗിച്ചാണ് തകര്‍ന്ന വാഹനങ്ങള്‍ റോഡില്‍നിന്ന് മാറ്റിയത്. പൊലീസ് കേസ് എടുത്ത് അന്വേഷഷണം ആരംഭിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button