ദേശീയം

പശ്ചിമേഷ്യയിലെ സംഘർഷം : സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍

ന്യൂഡല്‍ഹി : പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു. വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും.

കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. ഇന്‍ഡിഗോ ഗള്‍ഫിലെ 8 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇന്ന് 34 സര്‍വീസ് നടത്തും. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്‌കത്ത് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.

സ്‌പൈസ്‌ജെറ്റ ഇന്ന് 14 സര്‍വീസ് നടത്തും. ഇതില്‍ 13 സര്‍വീസുകളും ഫുജൈറയില്‍ നിന്ന് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ്. ദുബായില്‍ നിന്ന് മുംബൈയിലേക്ക് ഒരു സര്‍വീസുണ്ടാകും. എമിറേറ്റ്‌സ്: ദുബായില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക് ഇന്ന് ഭാഗികമായ സര്‍വീസ് നടത്തും. ദുബായില്‍ നിന്ന് ആകെ 100 സര്‍വീസുകള്‍ വിവിധ രാജ്യങ്ങളിലേക്കു നടത്തുമെന്നാണ് അറിയിപ്പ്.

ആകാശ എയര്‍: മുംബൈയില്‍ നിന്ന് വൈകിട്ട് 7.20ന് ജിദ്ദയിലേക്കും, രാത്രി 11.55ന് ജിദ്ദയില്‍ നിന്ന് തിരിച്ച് മുംബൈയിലേക്കും ഇന്ന് സര്‍വീസ് നടത്തും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് 7 വരെയുണ്ടാകില്ല. സംഘര്‍ഷം തുടങ്ങിയ ഫെബ്രുവരി 28 മുതല്‍ ഇന്നലെ വരെ 2,300ലേറെ വിമാനസര്‍വീസുകള്‍ മുടങ്ങിയെന്നാണ് വിവരം. ഇതില്‍ 1,700ലേറെ സര്‍വീസുകള്‍ ഇന്ത്യ കമ്പനികളുടേതും ബാക്കി വിദേശകമ്പനികളുടേതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button