കേരളം

കുഞ്ഞിനെ കൊന്നത് ആണ്‍ സുഹൃത്ത്; ആശയ്ക്കൊപ്പം ഭർത്താവെന്ന വ്യാജേന ആശുപത്രിയിൽ എത്തി

ചേർത്തല: നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത് രതീശാണെന്ന് പോലീസ് കണ്ടെത്തൽ. കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിക്കുമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നാണ് ആശയുടെ മൊഴി. ഇതിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തും. പ്രസവശേഷം ആശുപത്രി വിട്ടതോടെ ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീശിന് നൽകിയെന്നുമാണ് മൊഴിയിൽ പറയുന്നത്.

ഭർത്താവ് എന്ന വ്യാജേന ആദ്യം ഇയാൾ ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി എത്തി. ശേഷം അമ്മയും കുഞ്ഞും ആശുപത്രി വിട്ടത് 31 നായിരുന്നു. ആശുപത്രി വിട്ടതോടെ ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറി. രാത്രി ഏറെ വൈകിയാണ് ഇരുവരും പിരിഞ്ഞത്. അന്ന് തന്നെ വീട്ടിലെത്തി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നതായി പോലീസ് പറയുന്നു. കുഞ്ഞിനെ അനാഥാലയത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി. കുഞ്ഞ് രതീശിൻ്റേതാണ് എന്ന് ഭർത്താവിനോട് പറഞ്ഞതോടെ കുഞ്ഞില്ലാതെ വന്നാൽ മതിയെന്ന് ആശയുടെ ഭർത്താവ് പറഞ്ഞുവെന്നും മൊഴിയുണ്ട്. ഇത് ഭയന്നാണ് താൻ കുഞ്ഞിനെ കൊടുത്തയച്ചതെന്നാണ് ആശയുടെ വാദം.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്ത് രതീശിൻ്റെ വീട്ടിലെ ശുചിമുറിയിൽ നിന്നുമാണ് പോലീസ് കണ്ടെത്തുന്നത്. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button