ഡെലാവറിൽ നരേന്ദ്ര മോദി- ജോ ബൈഡൻ കൂടിക്കാഴ്ച
ഫിലാഡല്‍ഫിയയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ – യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് ജോ ബൈഡൻ പറഞ്ഞു. ഡെലാവറിലെ വിൽമിങ്ടണിലെ ബൈഡന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ജോ ബൈഡന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ചർച്ച ഫലപ്രദമായിരുന്നുവെന്നും യോഗത്തിൽ പ്രാദേശിക – ആഗോള വിഷയങ്ങൾ ചർച്ച ചെയ്തെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മോദി-ബൈഡൻ കൂടിക്കാഴ്ചക്ക് ശേഷം ‘ഖ്വാഡ്’ ഉച്ചകോടിയിലും ഇവർ പങ്കെടുത്തു. ഉച്ചകോടിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ, ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരും സംബന്ധിച്ചു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേല്‍പ്പ് ലഭിച്ചു. ഫിലാഡല്‍ഫിയയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് ഇന്ത്യന്‍ പ്രവാസി സംഘം ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളിഞ്ഞെത്തിയവരെ മോദി അഭിവാദ്യം ചെയ്തു. പലര്‍ക്കും മോദി ഓട്ടോഗ്രാഫ് ഒപ്പിട്ടുനല്‍കി. ഡെലവെയറില്‍ മോദി താമസിക്കുന്ന ഹോട്ടലിന് പുറത്തും ഇന്ത്യക്കാര്‍ പ്രധാനമന്ത്രിയെ കാണാന്‍ കാത്തുനിന്നിരുന്നു.