” നാട്ടിൽ പിന്നാലായെന്ന് കരുതി മോശക്കാരനാകില്ല, വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് വച്ചത് നെഗറ്റീവായെങ്കിൽ സന്തോഷം’- എം.സ്വരാജ്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദിനെ അഭിനന്ദിച്ച് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ഭരണത്തിന്‍റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പു ഫലമെന്ന് തോന്നുന്നില്ലെന്നും സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും. ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന് പിശക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും സ്വരാജ് വ്യക്തമാക്കി.
നാട്ടിൽ പിന്നാലായെന്ന് കരുതി മോശക്കാരനാകില്ലെന്നും സ്വരാജ് പറഞ്ഞു. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി അവിടെ പരാജയപ്പെട്ടിട്ടല്ലേ ഇവിടെ വന്ന് മത്സരിച്ചതെന്നും സ്വരാജ് പറഞ്ഞു. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് വച്ചത് നെഗറ്റീവായി ബാധിച്ചിട്ടുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂ എന്നും സ്വരാജ് പറഞ്ഞു. സർക്കാരിന്‍റെ പ്രവർത്തനന ഫലമായി നാട്ടിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വികസനകാര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നാൽ അത് ജനങ്ങൾ പരിഗണിച്ചോ എന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വിവാദങ്ങളെ ശക്തമായി നേരിടാൻ ഞങ്ങൾക്ക് സാധിച്ചു. എല്ലായ്‌പ്പോഴും ജനങ്ങളുടെ പ്രശ്നങ്ങളാണ് എൽഡിഎഫ് ഉയർത്തിപ്പിടിച്ചിട്ടുളളത്. ഞങ്ങളെ എതിർക്കുന്നവർ പലഘട്ടത്തിലും വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അതിൽ പതറിയിട്ടില്ല. വികസന കാര്യങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷെ ജനങ്ങൾക്ക് അത് മനസിലായോയെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സംശയമുണ്ട്. വരും ദിവസങ്ങളിൽ അത്തരം കാര്യങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. അതിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും.
ഇനിയും ജനങ്ങൾക്കുവേണ്ടി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും. സർക്കാരിന്റെ ഭരണത്തിലൂടെ പല വലിയ മാറ്റങ്ങളും കേരളത്തിലുണ്ടായി. സർക്കാരിന്റെ ഭരണം വിലയിരുത്തി നടന്ന ഒരു തിരഞ്ഞെടുപ്പായി ഇതിനെ കാണാൻ സാധിക്കില്ല. ജനങ്ങൾക്കുളള തെറ്റിദ്ധാരണ തിരുത്തും. എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായ രാഷ്ട്രീയം ശരിയായി വിലയിരുത്തപ്പെടണമെന്നുമില്ല. എല്ലാം പരിശോധിക്കും. നാടിനും ജനങ്ങൾക്കും വേണ്ടി ഇനിയും ശക്തമായി പ്രവർത്തിക്കും’- എം സ്വരാജ് പറഞ്ഞു.