അന്തർദേശീയം

കുവൈറ്റ് അപകടം : കാരണം സെക്യൂരിറ്റി കാബിനില്‍ നിന്ന് തീ പടര്‍ന്നത്

കുവൈറ്റ് സിറ്റി : തെക്കന്‍ കുവൈറ്റിലെ മംഗഫില്‍ കമ്പനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെക്യൂരിറ്റf കാബിനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാക്കി. ഇതോടെ സുരക്ഷിതമല്ലാതെ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരുകയായിരുന്നു.

അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. 25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 23 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒമ്പത് പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്നതില്‍ കൂടുതല്‍ പേരും മലയാളികളാണ്.

തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം, എംബാം നടപടികളാണ് പുരോഗമിക്കുന്നത്. കുവൈറ്റ് സര്‍ക്കാര്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നാണ് സൂചന. ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുകയെന്നും നോര്‍ക്ക റൂട്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരളിത്തിലെത്തിച്ചാലുടന്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നോര്‍ക്കയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ നാട്ടില്ലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്ര വീണ ജോര്‍ജും അറിയിച്ചു. ഇന്നു തന്നെ മൃതദേഹങ്ങളുമായി വിമാനം പുറപ്പെട്ടേക്കും. 22 മൃതദേഹങ്ങള്‍ കൊണ്ടുവരും. കൂട്ടത്തില്‍ ഒരു മൃതദേഹം കൂടി കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. കൊച്ചിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയില്‍ നോര്‍ക്ക ആംബുലന്‍സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ അതാത് ഇടങ്ങളില്‍ എത്തിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കുവൈറ്റിലേക്ക് പോകുന്നത്. ഇവിടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 25 ആംബുലന്‍സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 30 മലയാളികള്‍ ചികിത്സയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button