കേരളം

കരിപ്പുര്‍ വിമാന ദുരന്തം : എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പൊളിക്കാന്‍ കാരക്കാട് ആക്രി വിപണിയില്‍

പാലക്കാട് : കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആക്രിയാക്കി പൊളിച്ചു വില്‍ക്കും. പട്ടാമ്പിയിലെ കാരക്കാട് പാറപ്പുറത്തെ ആക്രിവിപണിയിലാണ് വിമാന ഭാഗം ഇപ്പോഴുള്ളത്. ഇരുമ്പ്, ചെമ്പ്, പ്ലാസ്റ്റിക് എന്നിവയുടെ ആക്രിയായി മാറാനാണ് വിമാനം കാരക്കാട് എത്തിച്ചത്. കേരളത്തിലെ പ്രമുഖ ആക്രി വില്‍പന കേന്ദ്രമാണ് പട്ടാമ്പി ഓങ്ങല്ലൂരിന് അടുത്ത കാരക്കാട് പ്രദേശം.

ഓണ്‍ലൈന്‍ ടെന്‍ഡര്‍ വഴിയാണ് വ്യാപാരി വിമാനം പൊളിക്കാനായി ലേലത്തില്‍ പിടിക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കണ്ടെയ്‌നറുകളിലാക്കിയാണ് വിമാനഭാഗങ്ങള്‍ കാരക്കാട് എത്തിച്ചത്. വിമാനത്തിന്റെ അലുമിനിയം, ചെമ്പ്, പിച്ചള, പ്ലാസ്റ്റിക് ഭാഗങ്ങള്‍ ആക്രിസാധനങ്ങളായി വില്‍ക്കാനായി പൊളിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളില്‍, വിമാനം പൂര്‍ണ്ണമായും പൊളിച്ച് സ്‌ക്രാപ്പായി മാറ്റും.

ബാറ്ററികള്‍, പഴയ വാഹനങ്ങള്‍, കപ്പലുകളുടെ ഭാഗങ്ങള്‍ എന്നിവയെല്ലാം നേരത്തെ പൊളിച്ചുമാറ്റാനായി കാരക്കാട് പ്രദേശത്ത് എത്തിയിരുന്നു. ഇതാദ്യമായാണ് ഒരു വിമാന അവശിഷ്ടം എത്തുന്നത്. വിമാനത്തിന്റെ സാന്നിധ്യം മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ പോലും കൗതുകം നിറച്ചിട്ടുണ്ട്. യാര്‍ഡില്‍ എത്തിച്ച സ്‌ക്രാപ്പ് മെറ്റീരിയലിന് 45 ടണ്ണില്‍ കൂടുതല്‍ ഭാരമുണ്ട്. തീപിടിച്ച വിമാനത്തിന്റെ സ്‌ക്രാപ്പില്‍ ലോഹ ഭാഗങ്ങള്‍ മാത്രമാണുള്ളത്. വിമാനത്തില്‍ നിന്ന് ചില സുപ്രധാന ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് കാരക്കാട് എത്തിച്ചത്. ”കേരളത്തില്‍ ഒരു വിമാനം സ്‌ക്രാപ്പ് ചെയ്യുന്നത് ഇതാദ്യമാണ്. എന്നാല്‍ രാജ്യത്തെ നടുക്കിയ ഒരു അപകടത്തില്‍ വിമാനമാണിത് എന്നതിനാലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതെന്നാണ് വ്യാപാരിയുടെ പ്രതികരണം.

2020 ഓഗസ്റ്റ് 7-നാണ് കരിപ്പൂരില്‍ 21 പേരുടെ ജീവന്‍ നഷ്ടമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന അപകടം നടന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംഗ് 737-800 വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയായിരുന്നു അപകടം ഉണ്ടായത്. ദുബായില്‍ നിന്ന് ശക്തമായ മഴയ്ക്കിടെ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button