ഇസ്രായേലിനു നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം

തെൽ അവിവ് : ഇസ്രായേലിനു നേരെ ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട്. ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും എന്നാൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം അത് തടഞ്ഞുവെന്നുമാണ് ഐഡിഎഫിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.
മിസൈലുകൾ വെടിവെച്ചിടാനുള്ള ശ്രമങ്ങൾ വിജയിച്ചതായും ആർക്കും പരിക്കുകളില്ലെന്നും ഐഡിഎഫ് വ്യക്തമാക്കുന്നു. ബീർഷേബ, ഡിമോന, അറാദ്, തുടങ്ങിയ തെക്കൻ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരുന്നു. സൈറൺ മുഴങ്ങുന്നതിന് നാലു മിനിറ്റ് മുമ്പ് ആളുകൾക്ക് മിസൈൽ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന മൊബൈൽ സന്ദേശങ്ങളും നൽകിയിരുന്നു. ആക്രമണത്തിൽ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു.
ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂത്തികൾ ഇസ്രായേലിൽ ആക്രമണം നടത്തുന്നത്. മുമ്പും നിരവധി തവണ ഹൂത്തികൾ ഇസ്രായേലിലേക്ക് മിസൈലുകളയച്ചിട്ടുണ്ട്. നേരത്തെ ഇറാനുമായി ചേർന്ന് ഇസ്രായേലിലെ ജഫയില്ക്ക് മിസൈലുകൾ അയച്ചതായി ഹൂത്തികൾ വ്യക്തമാക്കിയിരുന്നു. ഹൂത്തികളുടെ ആക്രമണങ്ങളിൽ കൂടുതലും തടയാൻ ഇസ്രായേലിന് കഴിഞ്ഞിട്ടുണ്ട്.