അന്തർദേശീയം

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്

അബുദാബി : അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ കെസാദില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ തകര്‍ക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍. രണ്ടിടങ്ങളില്‍ തീപിടത്തമുണ്ടായതായും അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ പ്രതിരോധ സേന തകര്‍ത്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അബുദാബിയിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയാണ് കെസാദ്. ഇതാദ്യമായാണ് ഇവിടേയ്ക്ക് ഇറാന്‍ ആക്രമണം വ്യാപിപ്പിക്കുന്നത്. ടെഹ്റാനെതിരായ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേല്‍ ഇറാന്റെ ആണവ നിലയങ്ങളില്‍ ആക്രമണം നടത്തി. ഇതിന് തിരിച്ചടി എന്ന നിലയിലാണ് ഇറാന്റെ ആക്രമണം. സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെയും ഇറാന്‍ ആക്രമണം നടത്തി. ഇതില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായാണ് വിവരം.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വന്‍ മിസൈല്‍ ആക്രമണമാണ് നടത്തിയത്. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ആണവായുധങ്ങള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

അതേസമയം ആക്രമണത്തില്‍ ആണവ കേന്ദ്രത്തില്‍ നിലവില്‍ ആണവ വികിരണ ഭീഷണിയോ ആളപായമോ ഇല്ലെന്നാണ് ഇറാനിയന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ പ്രാഥമിക നിഗമനം. സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ട്രംപിന്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേല്‍ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button