ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് സ്ഫോടനം

ടെഹ്റാന് : ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്ക്. ഇറാനിലെ തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ് തുറമുഖത്തിലും തെക്കൻ നഗരമായ അഹവാസിലും സ്ഫോടനം നടന്നു. തെക്കൻ നഗരമായ അഹവാസിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. നാശനഷ്ടങ്ങളെക്കുറിച്ച് കൃത്യമായ വിവരമില്ലന്നും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധമില്ലെന്ന് ഇസ്രയേൽ അറിയിച്ചു.
ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലാണ് ബന്ദർ അബ്ബാസ് തുറമുഖം സ്ഥിതി ചെയ്യുന്നത്. റെവല്യൂഷണറി ഗാര്‍ഡ് നേവി കമാന്‍ഡറെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ തസ്നിം അറിയിച്ചു. കമാൻഡർ കൊല്ലപ്പെട്ടെന്ന വാർത്ത തള്ളി ഇറാൻ റെവല്യൂഷണറി ഗാർഡും രംഗത്തെത്തി.
സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. ബന്ദർ അബ്ബാസിലും അഹവാസിലും ഉണ്ടായ രണ്ട് സ്ഫോടനങ്ങളും വാതക ചോർച്ച മൂലമാണെന്ന് ഇറാനിയൻ അധികൃതർ അവകാശപ്പെട്ടു. കിയാൻഷഹറിലെ നാല് നില കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് അച്ഛനും അമ്മയും രണ്ട് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഹവാസ് അഗ്നിശമന വകുപ്പ് മേധാവി അറിയിച്ചതായി ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു.



