Uncategorized

കേരളത്തിന്റെ സ്വന്തം വൈന്‍ ‘നിള’ അടുത്ത മാസം വിപണിയിലേക്ക്

തിരുവനന്തപുരം : കേരള കാര്‍ഷിക സര്‍വകലാശാല പഴങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ച സംസ്ഥാനത്തിന്റെ സ്വന്തം വൈന്‍ ബ്രാന്‍ഡ് ‘നിള’ അടുത്ത മാസത്തോടെ വിപണിയിലെത്തും. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകള്‍ക്ക് എക്‌സൈസ് വകുപ്പ് അംഗീകാരം നല്‍കി. പ്രീമിയം ഗുണനിലവാരത്തിലുള്ള വൈന്‍ കശുമാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം എന്നിവയില്‍ നിന്നുള്ളതാണ്.

കശുമാങ്ങ വൈനില്‍ ആല്‍ക്കഹോളിന്റെ അളവ് 14.5 ശതമാനമാണ്. പാളയം കോടന്‍ പഴത്തില്‍ നിന്നാണ് ബനാന വൈന്‍ ഉണ്ടാക്കുന്നത്. മൗറീഷ്യസ് ഇനത്തില്‍പ്പെട്ട പൈനാപ്പിളില്‍ നിന്നാണ് പൈനാപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്. ഇതില്‍ രണ്ടിലും 12.5 ശതമാനമാണ് ആല്‍ക്കഹോള്‍.

ആല്‍ക്കഹോളിന്റെ അളവനുസരിച്ച് ബീവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രമേ വൈന്‍ വില്‍പന നടത്താന്‍ കഴിയുകയുള്ളു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ വൈന്‍ ലഭ്യമാകും. 750 മില്ലി ലിറ്റര്‍ കുപ്പിയുടെ വില ആയിരത്തില്‍ താഴെയായിരിക്കും.

പ്രൊഡക്ഷന്‍ യൂണിറ്റ് ക്യാംപസിലാണ് സ്ഥിതി ചെയ്യുന്നത്. ഏഴ് തരം വൈനുകള്‍ ഇറക്കാനാണ് പദ്ധതിയെന്ന് വകുപ്പ് മേധാവി ഡോ.സജി ഗോമസ് പറഞ്ഞു. ചക്ക, തേങ്ങാവെള്ളം, ഞാവല്‍, ജാതിക്ക തൊണ്ട് എന്നിവയാല്‍ നിര്‍മിക്കുന്ന വൈന്‍ തുടര്‍ഘട്ടങ്ങളില്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഴപ്പഴവും പൈനാപ്പിളും പ്രാദേശിക കര്‍ഷകരില്‍ നിന്നും പാലക്കാട് മണ്ണാര്‍ക്കാടുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റില്‍ നിന്നാണ് കശുമാങ്ങ വാങ്ങിയതെന്നും സജി ഗോമസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button