യുഎസുമായി ചർച്ച ചെക്ക് ക്യൂബ തയ്യാറാവണം : ട്രംപ്

വാഷിങ്ടൺ ഡിസി : യുഎസുമായി ചർച്ച ചെയ്യാൻ ക്യൂബ തയ്യാറാവണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബയ്ക്ക് എണ്ണ നൽകുന്ന രാജ്യങ്ങൾക്കുമേൽ കടുത്ത ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇതൊരു മാനുഷിക പ്രതിസന്ധിയാക്കാൻ ഉദ്ദേശിക്കുന്നില്ല. അവർ അടുത്തെത്തി കരാർ ഉണ്ടാക്കുമെന്ന് കരുതുന്നു. അവരുടെ അവസ്ഥ വളരെ മോശമാണ്, എണ്ണയും പണവുമില്ല. മുമ്പ് വെനസ്വേലയിൽനിന്നുള്ള പണത്തെയും എണ്ണയെയുമാണ് അവർ ആശ്രയിച്ചിരുന്നത്, ഇപ്പോൾ അതൊന്നുമില്ല– ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ക്യൂബയുമായി എണ്ണവ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തി സമ്പദ്വ്യവസ്ഥയെ “ശ്വാസംമുട്ടിക്കാൻ” ട്രംപ് പദ്ധതിയിടുന്നെന്ന് ക്യൂബ പ്രതികരിച്ചു. അമേരിക്കയുടേത് ഫാസിസ്റ്റ് നടപടിയാണെന്നും ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കാനൽ പറഞ്ഞു. കഴിഞ്ഞദിവസമാണ് ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങളിൽനിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും പ്രതികാരച്ചുങ്കം ചുമത്താൻ ട്രംപ് ഉത്തരവിട്ടത്.



