ഹിരോഷിമയിലെ കറുത്ത ദിനത്തിന് 81 വയസ്

ടോക്കിയോ : ഇന്ന് ഹിരോഷിമ ദിനം. 81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബുകൾ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ കീഴടക്കി. എന്നാൽ, മനുഷ്യരാശിയുടെ തീരാകളങ്കമായി ഇന്നും നിലകൊള്ളുകയാണ് ആ വിസ്ഫോടനങ്ങൾ
1945 ആഗസ്ത് 6. വർഷങ്ങൾ ആയി യുദ്ധത്തിന്റെ നിഴലിൽ ആയിരുന്നെങ്കിലും, ജപ്പാനിലെ ഹിരോഷിമ നഗരം ശാന്തമായ പ്രഭാതത്തിലേക്കാണ് ഉണർന്നെഴുന്നേറ്റത്. കുട്ടികൾ തെരുവിൽ കളിക്കുന്നുണ്ടായിരുന്നു. തൊഴിലാളികൾ ഫാക്ടറികളിലേക്കുള്ള യാത്രയിലായിരുന്നു. കുടുംബങ്ങൾ പ്രഭാതഭക്ഷണത്തിനായി ഒത്തുകൂടി. ആ ദിവസം ചരിത്രത്തിലും സ്വന്തം ജീവിതത്തിലും സങ്കൽപ്പിക്കാനാവാത്ത വഴിത്തിരിവുണ്ടാക്കുമെന്ന് അവരാരും കരുതിയിരുന്നില്ല.
കേണൽ പോൾ ടിബറ്റ്സ് എന്ന വൈമാനികൻ എനോള ഗേ എന്ന ബി-29 ബോംബർ വിമാനം ഹിരോഷിമയുടെ ആകാശത്തേക്ക് പറത്തുകയായിരുന്നു അപ്പോൾ. കൃത്യം എട്ടു പതിനഞ്ചിന് ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബ് വിമാനത്തിൽ നിന്ന് താഴേയ്ക്ക്. 44 സെക്കൻഡുകൾ സഞ്ചരിച്ച ബോംബ് നഗരത്തിന് 600 മീറ്റർ ഉയരത്തിൽ പൊട്ടിത്തെറിച്ചു. തീവ്രസ്ഫോടനം! ആയിരം സൂര്യന്മാർ ഒരുമിച്ച് ഉദിച്ചപോലെ പ്രകാശത്തിന്റെ മിന്നൽപ്പിണർ. അതിശക്തമായ പ്രകമ്പനം രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാം നിമിഷാർദ്ധത്തിൽ തകർത്തെറിഞ്ഞു. കരിഞ്ഞമർന്ന കെട്ടിടങ്ങൾ. അതിതീവ്രതാപമുള്ള തീഗോളം അതിന്റെ പാതയിലുണ്ടായിരുന്നവരെയെല്ലാം ദഹിപ്പിച്ചു. കരിഞ്ഞമർന്ന കെട്ടിടങ്ങൾ. അതിതീവ്രതാപമുള്ള തീഗോളം അതിന്റെ പാതയിലുണ്ടായിരുന്നവരെയെല്ലാം ദഹിപ്പിച്ചു. തൽക്ഷണം, 70,000 പേർക്കാണ് ജീവൻ നഷ്ടമായത്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേറ്റു.
ഹിരോഷിമ നഗരം നരകതുല്യമായി. മണിക്കൂറുകളോളം തീ ആളിപ്പടർന്നു, പുക ആകാശത്തെ മൂടി, മുറിവേറ്റവരുടെ നിലവിളികളാൽ അന്തരീക്ഷം നിറഞ്ഞു. ഗുരുതരമായ പൊള്ളൽ, റേഡിയേഷൻ രോഗം, മറ്റ് പരിക്കുകൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികളാൽ ആശുപത്രികൾ പെട്ടെന്ന് നിറഞ്ഞു. ഹിബാകുഷ എന്നറിയപ്പെടുന്ന, ദുരന്തത്തെ അതിജീവിച്ചവർ വെന്ത ശരീരവും തകർന്ന മനസ്സും നാശത്തിന്റെ ഭയാനകതയുമായി ജീവിക്കാൻ വിധിക്കപ്പെട്ടു. ദുരന്തം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജാപ്പനീസ് ഫോട്ടോജേണലിസ്റ്റ് യോഷിതോ മാറ്റ്സുസുഗേ എടുത്ത അഞ്ച് ചിത്രങ്ങളിലൂടെയാണ് ഇരകൾ നേരിട്ട ഭീകരത ലോകം പിൽക്കാലത്ത് കണ്ടറിഞ്ഞത്. അതിജീവിച്ചവരുടെ വിവരണങ്ങൾ പിൽക്കാലത്ത് പുറത്തുവന്നു.
ഹിരോഷിമയിലെ ബോംബാക്രമണത്തിനും തുടർന്ന് ഓഗസ്റ്റ് 9-ലെ നാഗസാക്കിയിലെ ബോംബാക്രമണത്തെയും തുടർന്ന് ഓഗസ്റ്റ് പത്തിന് രണ്ടാം ലോക മഹായുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട്, കീഴടങ്ങാനുള്ള ജപ്പാന്റെ തീരുമാനം വന്നു. വൈകല്യങ്ങളുമായും രോഗങ്ങളുമായും ജനിച്ച കുഞ്ഞുങ്ങൾ ഹിരോഷിമയുടേയും നാഗസാക്കിയുടേയും ബാക്കിപത്രമായി.



