മെറ്റയില്‍ കൂട്ട പിരിച്ചുവിടല്‍; പുലര്‍ച്ചെ 4 മണിക്ക് ജോലിപോയത് 8000 പേര്‍ക്ക്

കാലിഫോർണിയ : ലോകത്തെ പ്രമുഖ ടെക് കമ്പനിയായ മെറ്റയില്‍ കൂട്ട പിരിച്ചുവിടല്‍. ജീവനക്കാരോട് ആദ്യം ‘വര്‍ക്ക് ഫ്രം ഹോം’ എടുക്കാന്‍ നിര്‍ദേശിച്ചതിനു പിറകേയാണ് പിരിച്ചുവിടുന്നതായുള്ള സന്ദേശം നല്‍കിയത്. പുലര്‍ച്ചെ 4 മണിയോടെയാണ് ഇമെയിലുകള്‍ ലഭിച്ചതെന്ന് ജോലിനഷ്ടമായ ജീവനക്കാര്‍ പറയുന്നു.
മെറ്റയില്‍ ഏകദേശം 8,000 ജീവനക്കാരെ, അതായത് ആകെ ജീവനക്കാരുടെ 10 ശതമാനത്തെ, ബാധിക്കുന്ന പിരിച്ചുവിടലാണ് ആരംഭിച്ചത്. സിംഗപ്പൂര്‍ ഹബ്ബിലാണ് നടപടികളുടെ തുടക്കം. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ജീവനക്കാര്‍ക്കും ഓഫീസില്‍ വരേണ്ടതില്ല എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പിരിച്ചുവിടലുകള്‍ക്ക് പിന്നില്‍ എഐ പുനസജീകരണമാണെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ഏകദേശം 78,000 ജീവനക്കാരുണ്ടായിരുന്ന മെറ്റയില്‍ നിന്ന് ഇനിയും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഏകദേശം 7,000 ജീവനക്കാരെ പുതിയ എഐ ടീമുകളിലേക്ക് മാറ്റും. 6000 തൊഴില്‍ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കി. മാനേജ്മെന്റ് ലെവലില്‍ ചെറിയ ടീമുകളായി പ്രവര്‍ത്തിക്കുന്ന പുതിയ ഘടനയിലേക്കാണ് മെറ്റ മാറുന്നതെന്ന്’ കമ്പനിയുടെ ചീഫ് പീപ്പിള്‍ ഓഫീസര്‍ ജാനെല്‍ ഗെയില്‍ വ്യക്തമാക്കി.
മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കമ്പനിയുടെ പ്രധാന ഭാവി നിക്ഷേപ മേഖലയായി നിര്‍മിത ബുദ്ധിയെ പ്രഖ്യാപിച്ചിട്ടുണ്ട്. 2026ല്‍ മാത്രം എഐ വികസനത്തിനും ഇന്‍ഫ്രാസ്ട്രക്ചറിനുമായി 125 മുതല്‍ 145 ബില്യണ്‍ ഡോളര്‍ വരെ ചെലവഴിക്കാന്‍ മെറ്റ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മുന്നറിയിപ്പില്ലാതെ പെട്ടന്നുള്ള പിരിച്ചുവിടലില്‍ ജീവനക്കാര്‍ കടുത്ത പ്രതിസന്ധി രേഖപ്പെടുത്തി. ജീവനക്കാരുടെ മൗസ് മൂവ്മെന്റും കീബോര്‍ഡ് പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്ന എഐ ട്രാക്കിങ് സംവിധാനത്തിനെതിരായ പ്രതിഷേധ ഹര്‍ജിയിലും ആയിരത്തിലധികം ജീവനക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
മെറ്റക്കു പുറമേ എഐ അധിഷ്ഠിതമായ ലോകത്തെ നിരവധി ടെക് കമ്പനികളിലും സമാനമായ പുമക്രമീകരണങ്ങള് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.



