അന്തർദേശീയം

ഇനി ലക്ഷ്യം ചൊവ്വ; നാസയുടെ അടുത്ത ദൗത്യം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ ഡിസി : അൻപത്തിനാലു വർഷങ്ങൾക്കു ശേഷം ചന്ദ്രന്റെ മറുപുറം കണ്ടു ചരിത്ര റെക്കോർഡുകളോടെ തിരിച്ചെത്തിയ ആര്‍ട്ടെമിസ് 2 ക്രൂവിന് അഭിനന്ദനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാസയുടെ അടുത്ത ദൗത്യം ചൊവ്വയിലേക്കാണെന്നു പ്രസിഡന്റ് പ്രഖ്യാപിച്ചു. ചാന്ദ്ര ദൗത്യം പൂർത്തിയാക്കിയ സംഘത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കവെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

“ആര്‍ട്ടെമിസ് 2 ലെ പ്രതിഭാശാലികളായ ക്രൂവിന് അഭിനന്ദനങ്ങൾ. മുഴുവൻ യാത്രയും ലാൻഡിങ്ങും അതിഗംഭീരമായി നിങ്ങൾ പൂർത്തിയാക്കി. അമേരിക്കൻ പ്രസിഡന്റെന്ന നിലയിൽ എനിക്ക് ഇതിനപ്പുറം അഭിമാനകരമായി മറ്റൊന്നുമില്ല. വൈകാതെ തന്നെ നിങ്ങളെല്ലാവരും വൈറ്റ് ഹൗസിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങളിതിവിടെ അവസാനിപ്പിക്കുന്നില്ല, അടുത്ത ചുവട് ചൊവ്വയിലേക്ക്” – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

നിലവിൽ ആര്‍ട്ടെമിസ് 2 യാത്രക്കാരെയെല്ലാവരും സുരക്ഷിതമായി ലാൻഡിങ് പൂർത്തിയാക്കി ഓറിയോൺ സ്‌പേസ്‌ ക്രാഫ്റ്റിനു പുറത്തെത്തിയിട്ടുണ്ട്. സാൻ ഡിയാഗോയിൽ ഹോംപോർട്ട് ചെയ്തിരിക്കുന്ന യുഎസ്എസ് ജോൺ പി മൂർത്ത എന്ന അമേരിക്കൻ നാവികസേനയുടെ സാൻ അന്റോണിയോ ക്ലാസ് ആംഫിബിയസ് ട്രാൻസ്പോർട്ട് ഡോക്ക് കപ്പലിലേക്കാണ് തുടർന്നുള്ള വൈദ്യപരിശോധനകൾക്കായി നാലംഗ സംഘത്തെ മാറ്റിയിരിക്കുന്നത്. യാത്രക്ക് ശേഷമുള്ള പ്രത്യേക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാകും മടക്കം.

ചന്ദ്രനിൽ നിന്നും ഭൗമാന്തരീക്ഷത്തിലേക്ക് മടങ്ങുന്ന ആര്‍ട്ടെമിസ് 2 സംഘത്തിന്റെ ദൃശ്യം കണ്ടതായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞർ അറിയിച്ചു. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനായി സർവീസ് മൊഡ്യൂൾ കത്തിച്ചപ്പോൾ ആദ്യം ഒരു തിളക്കമുള്ള പ്രകാശവും തുടർന്ന് ഒരു ചെറിയ പാതയും തെളിഞ്ഞു കണ്ടതായാണ് പറയുന്നത്. “ഞങ്ങൾക്ക് ഓറിയോൺ സ്പേസ് ക്രാഫ്റ്റ് കാണാനായില്ലെങ്കിലും അന്തരീക്ഷത്തിൽ അവശേഷിപ്പിച്ച നേർത്ത പാത കാണാൻ സാധിച്ചു. അത്ഭുതകരമായ ദൗത്യത്തിന് ശേഷം ഞങ്ങളുടെ സുഹൃത്തുക്കൾ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ട്”- നാസ ബഹിരാകാശയാത്രികൻ ക്രിസ് വില്യംസ് എക്‌സിൽ കുറിച്ചു.

ബഹിരാകാശ പര്യവേഷണത്തിലെ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് പസഫിക് സമുദ്രത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ആർട്ടെമിസ് 2 ലെ ക്രൂ ഭൂമിയിൽ സുരക്ഷിതരായി തിരിച്ചെത്തിയെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (NASA) അറിയിച്ചു. ചൈനയ്ക്കും മുൻപ് മനുഷ്യനെ ചന്ദ്രനില്‍ വീണ്ടും ഇറക്കുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം. പുതിയ പദ്ധതി അനുസരിച്ച് ആര്‍ട്ടെമിസ് നാലാം ദൗത്യത്തിലാകും ആ കാല്‍വെപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button