കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച; മെറ്റയ്ക്ക് 37 കോടി ഡോളർ പിഴശിക്ഷ വിധിച്ച് കോടതി

ന്യൂ മെക്സിക്കോ : കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയ ഭീമൻമാരായ മെറ്റയ്ക്ക് പിഴശിക്ഷ വിധിച്ച് കോടതി. തങ്ങളുടെ പ്ലാറ്റ്ഫോമുകളുടെ അപകടസാധ്യതകൾ കുട്ടികൾക്ക് വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിലൂടെ സംസ്ഥാന ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതായി കണ്ടെത്തിയാണ് യുഎസിലെ ന്യൂ മെക്സിക്കോ ജൂറി മെറ്റയ്ക്ക് 37.5 കോടി ഡോളർ (ഏകദേശം 3,500 കോടി രൂപ) പിഴ വിധിച്ചത്.
ഏഴ് ആഴ്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് തീരുമാനം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവയുടെ ഉടമസ്ഥരായ മെറ്റ, സുരക്ഷയേക്കാൾ ലാഭത്തിനാണ് മുൻഗണന നൽകുന്നതെന്ന സ്റ്റേറ്റ് പ്രോസിക്യൂട്ടർമാരുടെ വാദം കോടതി ശരിവച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ചും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചും കമ്പനിക്ക് അറിയാവുന്ന കാര്യങ്ങൾ പോലും അവരുടെ പ്ലാറ്റ്ഫോമുകളിൽ മറച്ചുവെച്ചുവെന്ന ആരോപണത്തിൽ മെറ്റ, ന്യൂ മെക്സിക്കോയുടെ അൺഫെയർ പ്രാക്ടീസസ് ആക്ടിന്റെ ചില ഭാഗങ്ങൾ ലംഘിച്ചതായി ജൂറി കണ്ടെത്തി.
മെറ്റാ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പ്രസ്താവനകൾ നടത്തിയെന്ന ആരോപണങ്ങളോട് ജൂറി യോജിച്ചു. കൂടാതെ കുട്ടികളുടെ ദുർബലതകളും അനുഭവക്കുറവും മെറ്റ മുതലെടുത്തതായും കോടതി പറഞ്ഞു. ആയിരക്കണക്കിന് നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ജൂറി അംഗങ്ങൾ 375 മില്യൺ യുഎസ് ഡോളർ പിഴ ചുമത്തിയത്.



