ഇലോൺ മസ്ക് ട്വിറ്റർ ഇടപാടിൽ നിക്ഷേപകരെ കബളിപ്പിച്ചു : യുഎസ് ജൂറി

വാഷിങ്ടൺ ഡിസി : ട്വിറ്റർ (എക്സ്) വാങ്ങാനുള്ള ഇടപാടിനിടെ നിക്ഷേപകരെ ഇലോൺ മസ്ക് വഞ്ചിച്ചതായി യുഎസ് ജൂറി കണ്ടെത്തി. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഈ വിധിയിലൂടെ ലോകസമ്പന്നനായ മസ്ക് കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നാണ് ജൂറി കണക്കാക്കുന്നത്.
മസ്കിന്റെ നേരിട്ടുള്ള മൊഴി ഉൾപ്പെടെ സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ മൂന്നാഴ്ച നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് വിധി വന്നത്. 2022 മെയ് മാസത്തിൽ ടെസ്‌ല, സ്പേസ് എക്സ് സിഇഒ ആയ മസ്ക് പോസ്റ്റ് ചെയ്ത രണ്ട് ട്വീറ്റുകളിൽ തെറ്റായ പ്രസ്താവനകൾ ഉണ്ടായിരുന്നുവെന്നും ഇത് ട്വിറ്റർ ഓഹരികൾ ഇടിയാൻ കാരണമായെന്നും ജൂറി കണ്ടെത്തി. 2022 മെയ് പകുതിക്കും ഒക്ടോബർ ആദ്യത്തിനും ഇടയിൽ ട്വിറ്റർ ഓഹരികൾ വിറ്റവർക്ക് വേണ്ടി നിക്ഷേപകനായ ഗ്യൂസെപ്പെ പാംപെനയാണ് കേസ് ഫയൽ ചെയ്തത്.
ഓഹരി വില കുറയ്ക്കാൻ കാരണമാകുന്ന തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ വിലക്കുന്ന സെക്യൂരിറ്റീസ് നിയമം മസ്ക് ലംഘിച്ചതായി ഒമ്പതംഗ ജൂറി ഐകകണ്ഠ്യേന സമ്മതിച്ചു. ഏകദേശം 2.6 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് വാദിഭാഗം അഭിഭാഷകൻ കണക്കാക്കുന്നത്. എന്നാൽ, നിക്ഷേപകരെ ബോധപൂർവ്വം ചതിക്കാൻ “ഗൂഢാലോചന” നടത്തി എന്ന ആരോപണത്തിൽ നിന്നും ജൂറി മസ്കിനെ ഒഴിവാക്കി.
വിധി വന്നതിന് പിന്നാലെ, 2022 ഒക്ടോബറിൽ ട്വിറ്റർ സ്വന്തമാക്കുകയും പിന്നീട് ‘എക്സ്’ (X) എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്ത മസ്കിന്റെ അഭിഭാഷകർ ഇതിനെതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചു.
2018ൽ ടെസ്‌ലയെ സ്വകാര്യ കമ്പനിയാക്കാൻ ആവശ്യമായ ഫണ്ട് തന്റെ പക്കലുണ്ടെന്ന് ട്വീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ 2023ൽ ഇതേ കോടതി മസ്കിനെ കുറ്റവിമുക്തനാക്കിയിരുന്നു.
2022ന്റെ അവസാനത്തിൽ ട്വിറ്റർ വാങ്ങുന്നതിൽ നിന്ന് പിന്മാറാൻ മസ്ക് ശ്രമിച്ചിരുന്നെങ്കിലും കമ്പനി കോടതിയെ സമീപിച്ചതോടെ കരാറുമായി മുന്നോട്ട് പോകാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. പിന്നീട് അദ്ദേഹം ഈ പ്ലാറ്റ്‌ഫോമിനെ തന്റെ നിർമ്മിത ബുദ്ധി സ്റ്റാർട്ടപ്പായ എക്സ് എഐ, ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് എന്നിവയുമായി ലയിപ്പിച്ചു. ഈ മാസം ആദ്യം ഫോർബ്സ് മാഗസിൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇലോൺ മസ്കിന്റെ ആസ്തി 839 ബില്യൺ ഡോളറാണ്.



