ചിലിയിൽ ലിക്വിഡ് ഗ്യാസ് കൊണ്ടുപോയ ട്രക്ക് മറിഞ്ഞു; നാല് മരണം

സാന്റിയാഗോ : ചിലിയിൽ ലിക്വിഡ് ഗ്യാസ് കൊണ്ടുപോയ ട്രക്ക് മറിഞ്ഞ് നാല് മരണം.17 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ സാന്റിയാഗോയിലാണ് അപകടം. ഡ്രൈവർക്ക് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് മേധാവി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ട്രക്ക് ഡ്രൈവറും അപകടത്തിൽ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് സാന്റിയാഗോ മെട്രോപൊളിറ്റൻ മേഖലയുടെ ഗവർണർ ക്ലോഡിയോ ഒറെഗോ പറഞ്ഞു.
അപകടത്തിൽ പ്രോസിക്യൂട്ടറുടെ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രാദേശിക ഗ്യാസ് കമ്പനിയായ ഗാസ്കോയുടെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. സ്ഫോടനം നടന്ന സ്ഥലത്ത് തീ ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റെങ്കയിലെ വടക്കൻ സാന്റിയാഗോ കമ്മ്യൂണിലാണ് അപകടം നടന്നത്. പ്രധാന ഹൈവേയ്ക്കും വ്യാവസായിക മേഖലയ്ക്കും സമീപമായിരുന്നു ട്രക്ക് മറിഞ്ഞത്.
ഏകദേശം 150 മുതൽ 200 മീറ്റർ വരെ ചുറ്റളവിൽ സ്ഫോടനം അനുഭവപ്പെട്ടു. കുറഞ്ഞത് 50 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. മൂന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് അവശിഷ്ടങ്ങൾ വീണതായി റിപ്പോർട്ടുണ്ട്. ഇതുവരെ കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രസിഡന്റ് ഗബ്രിയേൽ ബോറിക് പറഞ്ഞു.



