അന്യഗ്രഹ ജീവികളെക്കുറിച്ച് വെളിപ്പെടുത്തലുമായി ബറാക്ക് ഒബാമ

വാഷിങ്ടൺ ഡിസി : അന്യഗ്രഹജീവികളുടെ നിലനിൽപ്പിനെക്കുറിച്ചും ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിധ്യത്തെക്കുറിച്ചും വീണ്ടും ചർച്ചകൾ സജീവമാക്കി മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പുതിയ വെളിപ്പെടുത്തൽ. പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായും അവ വെറും സങ്കല്പമല്ല, മറിച്ച് യഥാർത്ഥമാണെന്നും ഒബാമ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ പതിറ്റാണ്ടുകളായി ഏരിയ 51 എന്ന അമേരിക്കൻ സൈനിക താവളത്തെ ചുറ്റിപ്പറ്റിയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
അന്യഗ്രഹജീവികളെക്കുറിച്ച് ചോദിച്ചപ്പോൾ “അവ യഥാർത്ഥമാണ്” (They’re real) എന്നായിരുന്നു ഒബാമയുടെ മറുപടി. എന്നാൽ അവ എവിടെയാണെന്നോ എങ്ങനെയാണെന്നോ തനിക്ക് കൃത്യമായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ഇത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ അന്യഗ്രഹജീവികളെ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും ഒബാമ വ്യക്തമാക്കി.
ഏരിയ 51-ലെ ദുരൂഹതകൾ
അമേരിക്കയിലെ നെവാഡയിലുള്ള അതീവ രഹസ്യ സ്വഭാവമുള്ള വ്യോമസേനാ താവളമാണ് ‘ഏരിയ 51’. തകർന്നുവീണ അന്യഗ്രഹ പേടകങ്ങളും അന്യഗ്രഹജീവികളുടെ മൃതദേഹങ്ങളും അമേരിക്ക ഇവിടെ ഒളിപ്പിച്ചിട്ടുണ്ടെന്ന തരത്തിൽ നിരവധി കഥകൾ ലോകമെമ്പാടും പ്രചാരത്തിലുണ്ട്. എന്നാൽ ഇത്തരം പ്രചാരണങ്ങളിൽ സത്യമില്ലെന്ന് ഒബാമ പറഞ്ഞു. അവിടെ അന്യഗ്രഹജീവികളെ ഒളിപ്പിച്ചിട്ടില്ലെന്നും, അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവെക്കുന്ന രീതിയിലുള്ള വലിയൊരു ഗൂഢാലോചന അവിടെ നടക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏരിയ 51-ൽ ഭൂഗർഭ അറകളോ മറ്റോ അന്യഗ്രഹ ഗവേഷണത്തിനായി മാറ്റിവെച്ചിട്ടില്ലെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ (UFO)
അന്യഗ്രഹജീവികളെക്കുറിച്ച് ഒബാമ സംസാരിക്കുന്നത് ഇതാദ്യമായല്ല. ആകാശത്ത് കാണപ്പെടുന്ന, മനുഷ്യർക്ക് ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത ചില വസ്തുക്കളെക്കുറിച്ച് (Unidentified Aerial Phenomena) 2021-ലും അദ്ദേഹം സംസാരിച്ചിരുന്നു. ഇത്തരം വസ്തുക്കളുടെ സഞ്ചാരവേഗതയും രീതിയും നിലവിലെ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിശദീകരിക്കാൻ കഴിയില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്താൻ കഴിയാത്ത ചില രഹസ്യങ്ങൾ ഇനിയും ഉണ്ടെന്നും അദ്ദേഹം അന്ന് സൂചിപ്പിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
പ്രപഞ്ചത്തിലെ മനുഷ്യന്റെ സ്ഥാനം
ഈ അതിവിശാലമായ പ്രപഞ്ചത്തിൽ മനുഷ്യർ മാത്രം ജീവിക്കുന്നു എന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാടിനെ ശരിവെക്കുന്നതാണ് ഒബാമയുടെ വാക്കുകൾ. അന്യഗ്രഹ ജീവനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന ഒരാൾ ഇത്തരത്തിൽ സംസാരിക്കുന്നത് ഗവേഷകർ ഗൗരവത്തോടെയാണ് കാണുന്നത്. അമേരിക്കൻ സർക്കാർ അടുത്ത കാലത്തായി അന്യഗ്രഹ പേടകങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഭാഗികമായി പുറത്തുവിട്ടിരുന്നു. ഇത് ഒബാമയുടെ വെളിപ്പെടുത്തലുകൾക്ക് കൂടുതൽ കരുത്ത് പകരുന്നു.
ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിധ്യം തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിൽ ഒബാമയുടെ ഈ വാക്കുകൾ പുതിയൊരു അധ്യായമാണ് തുറന്നിടുന്നത്. വരും കാലങ്ങളിൽ കൂടുതൽ വ്യക്തമായ തെളിവുകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.



