ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായി : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ പിഴ തീരുവ 25 ശതമാനവും യുഎസ് എടുത്തുമാറ്റും.
കരാര്‍ പ്രകാരം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്നും കൂടാതെ 500 ബില്യണ്‍ ഡോളറിന്റെ യുഎസ് ഊര്‍ജ്ജവും സാങ്കേതികവിദ്യയും വാങ്ങുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പൂജ്യം ശതമാനമാകും തീരുവയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എക്സില്‍ അറിയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
‘ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ സമ്മതിച്ചതായും അമേരിക്കയില്‍ നിന്നും വെനിസ്വേലയില്‍ നിന്നും കൂടുതല്‍ വാങ്ങുന്നതിനും സമ്മതം അറിയിച്ചു.’ ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.



