കാനഡയിൽ ഇന്ത്യൻ വംശജൻ ഗുണ്ടാസംഘത്തിൻറെ വെടിയേറ്റ് മരിച്ചു

ഓട്ടവ : കാനഡയിലെ ബർണബിയിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. വാൻകൂവർ നിവാസിയായ 28 വയസ്സുകാരൻ ദിൽരാജ് സിംഗ് ഗിൽ ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ തുടരുന്ന ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കാനഡയിലെ ‘ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം’ (IHIT) ആണ് കേസ് അന്വേഷിക്കുന്നത്.
ജനുവരി 22 ന് വൈകുന്നേരം 5:30 ന് (പ്രാദേശിക സമയം) ബർണബിയിലെ കാനഡ വേയിലെ 3700 ബ്ലോക്കിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) ഒരു പ്രസ്താവനയിൽ പറഞ്ഞു. വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഫ്രണ്ട്ലൈൻ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ദിൽരാജിനെ കണ്ടെത്തുകയായിരുന്നു.
കൊലപാതകം നടന്നതിന് തൊട്ടുപിന്നാലെ സമീപത്തെ ബക്സ്റ്റൺ സ്ട്രീറ്റിൽ ഒരു കാർ കത്തിച്ച നിലയിൽ കണ്ടെത്തി. അക്രമികൾ രക്ഷപെടാൻ ഉപയോഗിച്ച വാഹനമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡയിലെ ഗുണ്ടാസംഘങ്ങൾ തെളിവ് നശിപ്പിക്കാനായി സാധാരണ ചെയ്യുന്ന രീതിയാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ദിൽരാജ് സിംഗ് ഗിൽ നേരത്തെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്നും പോലീസിന്റെ നിരീക്ഷണ പട്ടികയിലുള്ള ആളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു.എൻ (UN) ഗുണ്ടാസംഘവുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (ഐഎച്ച്ഐടി) കേസ് ഏറ്റെടുക്കുകയും ഇര വാൻകൂവർ നിവാസിയായ ദിൽരാജ് സിംഗ് ഗിൽ ആണെന്ന് ഔദ്യോഗികമായി തിരിച്ചറിയുകയും ചെയ്തു. ആക്രമണത്തിന്റെ പൊതു സ്വഭാവം കാരണം കൊലപാതകം സമൂഹത്തെ വളരെയധികം അസ്വസ്ഥമാക്കിയിട്ടുണ്ടെന്ന് ഐഎച്ച്ഐടിയിലെ സർജന്റ് ഫ്രെഡ ഫോങ് പറഞ്ഞു.
കാനഡ വേയ്ക്കും ലോറൽ സ്ട്രീറ്റിനും സമീപം, ബൗണ്ടറി റോഡിനും ഗിൽമോർ വേയ്ക്കും ഇടയിൽ, വൈകുന്നേരം 4:30 നും 6:00 നും ഇടയിൽ നേരത്തെ പകർത്തിയ വീഡിയോയും അന്വേഷകർ ആവശ്യപ്പെടുന്നുണ്ടെന്ന് ആർസിഎംപി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പുതിയ വിവരങ്ങൾ പുറത്തുവരുന്ന മുറയ്ക്ക് കൂടുതൽ അപ്ഡേറ്റുകൾ നൽകുമെന്നും പോലീസ് പറഞ്ഞു.



