ലണ്ടനിലെ ഇറാനിയൻ എംബസിയിലെ ഔദ്യോഗിക പതാക നീക്കി പഴയ പതാക ഉയർത്തി പ്രതിഷേധക്കാർ

ലണ്ടൻ : ലണ്ടനിലെ ഇറാനിയൻ എംബസി കെട്ടിടത്തിന് മുകളിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാരൻ രാജ്യത്തിന്റെ ഔദ്യോഗിക പതാക മാറ്റി 1979-ന് മുമ്പുള്ള ഇറാനിയൻ പതാക ഉയർത്തി. സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കെൻസിങ്ടണിലെ ഇറാനിയൻ എംബസി കെട്ടിടത്തിന്റെ മുൻവശത്തെ ബാൽക്കണിയിലേക്ക് വലിഞ്ഞുകയറിയ പ്രതിഷേധക്കാരൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക പതാക താഴെയിറക്കി പകരം 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാനിൽ നിലനിന്നിരുന്ന “സിംഹവും സൂര്യനും” അടയാളമുള്ള പതാക ഉയർത്തുകയായിരുന്നു. താഴെ തടിച്ചുകൂടിയിരുന്ന പ്രതിഷേധക്കാർ വലിയ കൈയടികളോടും മുദ്രാവാക്യങ്ങളോടും കൂടിയാണ് ഈ പ്രവൃത്തിയെ സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നാമതൊരു വ്യക്തിക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്. പതാക മാറ്റിയ വ്യക്തി അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ലണ്ടനിലെ ഇറാനിയൻ എംബസി ഈ സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ലണ്ടനിലും ഇത്തരമൊരു പ്രതിഷേധം ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് ഡിസംബർ 28-ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഭരണകൂടത്തിന് നേരെയുള്ള വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ ഇറാനിൽ 72 പേർ കൊല്ലപ്പെടുകയും 2,300-ലധികം പേർ തടവിലാക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഇറാൻ അധികൃതർ രാജ്യത്തുടനീളം ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.



