യെമനിലെ തുറമുഖ നഗരമായ മുഖല്ലയിൽ സൗദി ആക്രമണം

സന : തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ.ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ സൗദി അറേബ്യയുടെ വ്യോമാക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ 72 മണിക്കൂർ നിരോധനം അടക്കമാണ് നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുള്ളത്. എന്നാൽ ഫുജൈറയിൽ നിന്ന് എത്തിയ കപ്പലിൽ നിന്ന് ഇറക്കി വച്ച ആയുധങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് സൗദി അറേബ്യ വിശദമാക്കുന്നത്. ഹൂത്തി വിരുദ്ധ അധികാരികൾ യുണൈറ്റഡ് അറബ് എമിറേറ്റുകളുമായുള്ള സുരക്ഷാ കരാറും അവസാനിപ്പിച്ചു. യുഎഇയിലെ ഫുജൈറയിൽ നിന്ന് മുകല്ലയിൽ എത്തിയ കപ്പലുകളിൽ നിന്ന് ഇറക്കിയ കവചിത വാഹനങ്ങളെയും ആയുധങ്ങളെയും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ് സൗദി അറേബ്യ സ്ഥിരീകരിച്ചത്.
ആക്രമിച്ച കപ്പലുകൾ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫാക്കിയതായും വിഘടനവാദി സേനയായ സതേൺ ട്രാൻസിഷണൽ കൗൺസിലിന് വേണ്ടി സൈനിക ഉപകരണങ്ങൾ വഹിച്ചിരുന്നതായും സഖ്യസേനയെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഹൂത്തികളെ എതിർക്കുന്നുണ്ടെങ്കിലും ഹൂത്തികൾക്കെതിരായി എതിർ വിഭാഗങ്ങളെയാണ് പിന്തുണയ്ക്കുന്നത്. ചെങ്കടൽ മേഖലയിലുടനീളം വ്യാപകമായ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങളെന്നതാണ് ശ്രദ്ധേയം.



