
മുംബൈ : ബിസിസിഐക്ക് കനത്ത പിഴ ഉറപ്പായതോടെ കേരളത്തിന്‍റെ സ്വന്തം ടീം കൊച്ചി ടസ്കേഴ്സ് കേരള ഐപിഎല്ലി ലേക്ക് വീണ്ടും എത്തുമോയെന്ന ചോദ്യം ക്രിക്കറ്റ് ആരാധകരിൽ സജീവം. ഐപിഎല്ലിൽനിന്നു പുറത്താക്കപ്പെട്ട കൊച്ചി ടസ്കേസിന് ബിസിസിഐ 538 കോടി രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്. ആർബിട്രൽ ട്രൈബ്യൂണൽ വിധിച്ച നഷ്ടപരിഹാരത്തിനെതിരേ ബിസിസിഐ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളുകയായിരുന്നു.
നഷ്ടപരിഹാരം ഒഴിവാക്കാമെന്നും, പകരം ഐപിഎല്ലിൽ തുടർന്നു കളിക്കാൻ അനുവദിച്ചാൽ മതിയെന്നും ടീം അധികൃതർ നേരത്തെ ഉപാധി വച്ചിരുന്നു. എന്നാൽ, ബിസിസിഐ ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് വിഷയം കോടതി കയറിയത്. തുടർന്ന് കളിക്കാൻ അനുവാദം നൽകി ബിസിസിഐ പിഴ ഒഴിവാക്കാൻ ശ്രമിച്ചാൽ കേരള ടീമിന് അതൊരു രണ്ടാം വരവാകും. ഐപിഎൽ പ്രവേശനത്തിന് കൊച്ചി ടസ്കേഴ്സ് നൽകിയ 156 കോടി രൂപയുടെ ഗ്യാരന്‍റി, കരാർ ലംഘനം ആരോപിച്ച് ബിസിസിഐ കണ്ടുകെട്ടിയിരുന്നു. ആറു മാസത്തിനുള്ളിൽ പുതിയ ഗ്യാരന്‍റി നൽകണമെന്ന ആവശ്യം ഫ്രാഞ്ചൈസി തള്ളിയതോടെയാണ് 2011ൽ ഇവരെ പുറത്താക്കിയത്.
ഒരു സീസൺ മാത്രം കളിച്ച ടീമിനെ ഐപിഎല്ലിൽനിന്നു പുറത്താക്കുന്നതിൽ ബിസിസിഐയിൽ തന്നെ അഭിപ്രായഭിന്നതകളുണ്ടായിരുന്നു. പിന്നീട്, ടീമിനെ തിരിച്ചെടുത്ത് നഷ്ടപരിഹാരം ഒഴിവാക്കാനുള്ള സാധ്യതയും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും അന്നത്തെ പ്രസിഡന്‍റ് ശശാങ്ക് മനോഹർ അടക്കമുള്ളവർ എതിർക്കുകയായിരുന്നു.ഗുജറാത്ത് ആസ്ഥാനമായി പ്രമുഖ വ്യവസായിക്ക് ടീം അനുവദിക്കാനുള്ള അന്നത്തെ ഐപിഎൽ കമ്മിഷണർ ലളിത് മോദിയുടെ താത്പര്യത്തിന് എതിരായാണ് വ്യവസായികളുടെ കൂട്ടായ്മ കൊച്ചി ആസ്ഥാനമായി ടീം സ്വന്തമാക്കിയത്. ഇതിന്‍റെ ഭാഗമായ രേഖകളിൽ ഒപ്പുവയ്ക്കാൻ അവസാന നിമിഷം വരെ ലളിത് മോദി സമ്മതിച്ചിരുന്നില്ലെന്നും വാർത്തകൾ വന്നിരുന്നു.