ലെബനനിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു; 15 മരണം

ബെയ്റൂട്ട് : വടക്കൻ ലെബനനിലെ ട്രിപ്പോളി നഗരത്തിൽ പാർപ്പിട സമുച്ചയം തകർന്നുവീണ് 15 മരണം. ഞായറാഴ്ച ഉച്ചയോടെയാണ് ട്രിപ്പോളിയിലെ ബാബ് അൽ തബാനെ മേഖലയിലുള്ള അഞ്ചുനില കെട്ടിടം തകർന്നുവീണത്.
അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സിവില് ഡിഫൻസ് സേനയും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. രണ്ട് ബ്ലോക്കുകളിലായി പന്ത്രണ്ട് അപ്പാർട്ട്‌മെന്റുകളുള്ള പഴയ കെട്ടിടമാണ് തകർന്നത്. അപകടസമയത്ത് ഏകദേശം 22 പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം.
പഴക്കം ചെന്ന കെട്ടിടത്തിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അപകടത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ട്രിപ്പോളിയിൽ കെട്ടിടങ്ങൾ തകർന്നുണ്ടാകുന്ന അപകടങ്ങൾ പതിവാണെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അധികൃതരുടെ അവഗണനയുമാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിവെക്കുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു.



