സുഡാനിൽ നൈൽ നദിയിൽ യാത്രാ ബോട്ട് മറിഞ്ഞു; 15 മരണം

കയ്റോ : സുഡാനിൽ നൈൽ നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 27 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ട് വടക്കൻ നൈൽ നദി പ്രവിശ്യയിൽ മുങ്ങിയതായി രാജ്യത്തെ മീഡിയൽ ഗ്രൂപ്പായ സുഡാൻ ഡോക്ടേഴ്സ് നെറ്റ്വർക്ക് പറഞ്ഞു. 15 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായും ആറു പേർ രക്ഷപെട്ടതായും സംഘം പറഞ്ഞു. രക്ഷാപ്രവർത്തകർ കാണാതായ ആറ് പേർക്കായി തിരച്ചിൽ തുടരുകയാണ്.
ഷെൻഡി പ്രദേശത്തെ തായ്ബ അൽ-ഖവാദിനും ദൈം അൽ-ഖറായ് പ്രദേശങ്ങൾക്കും ഇടയിൽ സഞ്ചരിക്കുന്ന ഫെറിയാണ് അപകടത്തിൽപ്പെട്ടത്. അടിസ്ഥാന സുരക്ഷാ നടപടികളുടെ അഭാവവും, ആദ്യ മണിക്കൂറുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സിവിൽ ഡിഫൻസ് ടീമുകളുടെയും അലംഭാവവുമാണ് അപകടത്തിന് കാരണമെന്ന് സുഡാൻ ഡോക്ടേഴ്സ് നെറ്റ്വർക്ക് പറഞ്ഞു. അപകടമുണ്ടായ ഉടൻ തന്നെ സേവനമത്തിക്കാൻ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നും സംഘടന പറഞ്ഞു.
പ്രത്യേക രക്ഷാ സംഘങ്ങളെയും തിരച്ചിലിനുള്ള സംവിധാനങ്ങളെയും ഉടൻ അയയ്ക്കണമെന്നും ജലഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ജീവൻ ദുരന്തങ്ങൾ ആവർത്തിക്കുന്നത് തടയാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡോക്ടേഴ്സ് നെറ്റ്വർക്ക് ആവശ്യപ്പെട്ടു.



