എറണാകുളം നോർത്ത് റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്ക് ഓടിച്ച് യുവാവ്

കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താന്‍ അന്വേഷണം. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി എംഎസ്.അജ്മലിന്റെ പേരില്‍ വാടകയ്ക്ക് എടുത്ത ആഡംബര ബൈക്കാണ് യുവാവ് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ ഓടിച്ചത്. ഇയാള്‍ക്കായി റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ യുവാവ് പ്ലാറ്റ്‌ഫോമിന്റെ രണ്ടാം നമ്പര്‍ പ്രവേശന കവാടത്തിലൂടെ ബൈക്കുമായി പ്ലാറ്റ്‌ഫോമിലേക്കു പ്രവേശിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിറഞ്ഞിരിക്കുന്ന ആളുകള്‍ക്കിടയിലൂടെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവ് ബൈക്കുമായി പ്രവേശിക്കുന്നതു കണ്ടതോടെ ആര്‍പിഎഫ് പിന്നാലെ പാഞ്ഞെങ്കിലും പ്ലാറ്റ്‌ഫോമിന്റെ തെക്കേ അറ്റത്തേക്ക് ഓടിച്ചുപോയി. തുടര്‍ന്ന് ബൈക്ക് നിര്‍ത്തി താക്കോലുമായി ഓടി രക്ഷപെടുകയായിരുന്നു.
തൈക്കുടത്ത് ബൈക്ക് വാടകയ്ക്കു നല്‍കുന്ന സ്ഥാപനത്തില്‍നിന്ന് ഓഗസ്റ്റ് 30നാണ് യുവാവ് ആഡംബര ബൈക്ക് വാടകയ്ക്ക് എടുത്തത്. നാലു ലക്ഷത്തോളം രൂപ വിലയുള്ള ബൈക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി ഒരു മാസത്തേക്കാണ് എടുത്തത്. ഈ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയില്‍വെ പൊലീസിന്റെ അന്വേഷണം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയ യുവാവ് പിന്നാലെ ഒളിവില്‍ പോയി. ബൈക്ക് വാടകയ്ക്ക് എടുത്ത ആള്‍ ലഹരി ഉപയോഗിക്കുന്ന ആളാണെന്നു സൂചനയുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ലഹരി ഉപയോഗത്തിനു ശേഷമാണോ ബൈക്ക് ഓടിച്ചതെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. ബൈക്കിലെത്തുമ്പോള്‍ ഇയാളുടെ കൈവശം ഒരു ചുവന്ന ബാഗുമുണ്ടായിരുന്നു.