ദേശീയം

വിവാഹം കഴിക്കാനായി പഞ്ചാബിലെത്തിയ അമേരിക്കക്കാരിയെ വരന്റെ ഒത്താശയോടെ അടിച്ചുകൊന്നു; വരന്റെ കൂട്ടാളി പിടിയില്‍

ലുധിയാന : ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാനായി പഞ്ചാബിലെത്തിയ അമേരിക്കക്കാരിയെ വരന്റെ കൂട്ടാളി അടിച്ചുകൊന്നു. സിയാറ്റിലില്‍ നിന്ന് ലുധിയാനയിലെത്തിയ ഇന്ത്യന്‍ വംശജ കൂടിയായ 71 വയസുകാരി രുപീന്ദര്‍ കൗര്‍ പാന്‍ഡേറാണ് കൊല്ലപ്പെട്ടത്. ജൂലൈ മാസം മുതല്‍ പാന്‍ഡറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് ചൂണ്ടിക്കാട്ടി അവരുടെ സഹോദരി യുഎസ് എംബസ്സിയെ സമീപിച്ചതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാലങ്ങളായി ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന പഞ്ചാബ് സ്വദേശി ചരണ്‍ജിത്ത് സിങ് ഗ്രെവാള്‍ എന്ന 75 വയസുകാരനാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ചരണ്‍ജിത്ത് സിങിനെ വിവാഹം കഴിക്കാനായാണ് പാന്‍ഡേര്‍ ഇന്ത്യയിലെത്തിയതെന്നാണ് വിവരം.

പാന്‍ഡേറിനെ ചരണ്‍ജിത്ത് സിങ് തന്നെയാണ് ഇന്ത്യയിലേക്ക് വിളിച്ചുവരുത്തിയത്. ഇന്ത്യയിലേക്ക് വരുംമുന്‍പ് തന്നെ പാന്‍ഡേര്‍ വലിയൊരു തുക ചരണ്‍ജിത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു. തുക കിട്ടിയതോടെ പാന്‍ഡേറിനെ ഒഴിവാക്കാന്‍ ചരണ്‍ജിത്ത് ആഗ്രഹിക്കുകയും അവര്‍ ഇന്ത്യയിലെത്തുമ്പോള്‍ കൊലപ്പെടുത്താനായി വിശദമായ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. സുഖ്ജീത്ത് സിങ് സോനു എന്നയാളെ കൊലനടത്താനായി ചരണ്‍ജിത്ത് വാടകയ്‌ക്കെടുത്തു. ഇയാള്‍ക്ക് 50 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

പാന്‍ഡേറിനെ ബേസ്ബാള്‍ ബാറ്റ് കൊണ്ട് പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സോനു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശേഷം പാന്‍ഡര്‍ ചോരവാര്‍ന്ന് മരിച്ചതോടെ മൃതദേഹം കത്തിച്ച് ചാമ്പലാക്കുകയും അവശേഷിച്ച ചാരവും മറ്റ് അവശിഷ്ടങ്ങളും നാല് ബാഗുകളിലാക്കി ഓടയില്‍ തള്ളുകയും ചെയ്തു. ചരണ്‍ജിത്ത് സിങ് ഗ്രെവാള്‍ ഇപ്പോഴും ഒളിവിലാണെന്നും ഇയാള്‍ക്കായി ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നുണ്ടെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button