അഞ്ചരക്കോടി വിസകൾ പുനരവലോകനം ചെയ്യാൻ തീരുമാനിച്ച് യുഎസ്

വാഷിങ്ടൺ ഡിസി : വിവിധ വിദേശ പൗരൻമാർക്ക് അനുവദിച്ചിട്ടുള്ള അഞ്ചരക്കോടി വിസകൾ പുനരവലോകനം ചെയ്യാൻ യുഎസ് സർക്കാർ തീരുമാനിച്ചു. വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യാൻ കാരണമാകുന്ന തരത്തിൽ ചട്ട ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്ന പരിശോധിക്കുകയാണ് ലക്ഷ്യം.
പരിശോധനയുടെ പരിധിയിൽ വരുന്ന അഞ്ചരക്കോടി വിസകളിൽ അമ്പത് ലക്ഷം ഇന്ത്യക്കാരുടേതാണ്. ടൂറിസ്റ്റ്, സ്റ്റുഡന്‍റ്, വർക്കർ, ബിസിനസ് വിസകളെല്ലാം അവലോകനം ചെയ്യും. ഇതു കൈവശം വച്ചിരിക്കുന്നവർ കാലാവധി ലംഘിക്കുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാകുകയോ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നായിരിക്കും പരിശോധിക്കുക.
സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പരിശോധനയും ഇതിൽ ഉൾപ്പെടും. ഇതുകൂടാതെ ഇവരുടെ സ്വന്തം രാജ്യങ്ങളിലെ ക്രമസമാധാനവുമായും കുടിയേറ്റവുമായും ബന്ധപ്പെട്ട രേഖകളും പരിശോധിക്കും. ചട്ടലംഘനം കണ്ടെത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും. നിലവിൽ യുഎസിൽ ഇല്ലാത്തവരും മുൻപ് ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുകയും, അങ്ങനെയുള്ളവർക്ക് ഭാവിയിൽ രാജ്യത്ത് പ്രവേശനം നിഷേധിക്കുകയും ചെയ്യും.
വിസ അപേക്ഷകർ 15,000 ഡോളറിന്‍റെ (ഏകദേശം 13 ലക്ഷം രൂപ) ബോണ്ട് നൽകിയാൽ മാത്രം യുഎസിൽ പ്രവേശനം അനുവദിക്കാനുള്ള നിർദേശവും സർക്കാരിന്‍റെ പരിഗണനയിലാണ്.
യുഎസിലെ വിദേശ പൗരൻമാർ പലസ്തീൻ അനുകൂല പ്രകടനങ്ങളിലും ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങളിലും പങ്കെടുത്തതുമായി ബന്ധപ്പെട്ട് ആരംഭിച്ച പരിശോധനയാണ് ഇപ്പോൾ വിശാലമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിനൊപ്പം, ട്രക്ക് ഡ്രൈവർമാർക്ക് വിസ നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അനധികൃതമായി യുഎസിലെത്തിയ, ഇന്ത്യക്കാരനായ സിഖ് ഡ്രൈവർ ഫ്ളോറിഡയിൽ അപകടമുണ്ടാക്കി മൂന്നു പേരുടെ മരണത്തിനു കാരണക്കാരനായതിനു പിന്നാലെയാണ് ഈ നടപടി.