ഗ്വാണ്ടാനോമോയിലെ ട്രംപ് ഭരണകൂടത്തിൻറെ അനാവശ്യ പണം ചെലവഴിക്കലിനെതിരെ രൂക്ഷ വിമർശനവുമായി യു.എസ് സെനറ്റർമാർ

വാഷിങ്ടൺ : ട്രംപ് ഭരണകൂടത്തിൻറെ അനാവശ്യ പണം ചെലവഴിക്കലിനെതിരെ രൂക്ഷ വിമർശനവുമായി യു.എസ് സെനറ്റർമാർ. ഗ്വാണ്ടാനോമോയിലെ മിലിറ്ററി ബേസിൽ നാനൂറോളം വരുന്ന കുടിയേറ്റക്കാരെ പാർപ്പിക്കാൻ ഒരു മാസത്തേക്ക് മാത്രം 40 മില്യൻ ചെലവാക്കിയെന്നാണ് വിമർശനം. കുടിയേറ്റ നിയമ ലംഘനവും സൈനിക സ്രോതസ്സുകളുടെ ദുരുപയോഗവുമാണ് ട്രംപ് ഭരണകൂടം നടത്തിയതെന്നാണ് ആരോപണം.
ഗ്വാണ്ടാന മിലിറ്ററി ബേസ് ക്യാമ്പ് സന്ദർശിച്ച സെനറ്റർമാർ അൽഖ്വയ്ദ തീവ്രവാദികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന സാകര്യങ്ങളിൽ 85 ഓളം കുടിയേറ്റക്കാരെ മാത്രമേ പാർപ്പിച്ചിട്ടുള്ളൂ എന്ന് കണ്ടെത്തി. ഏകദേശം 1000 ഗവൺമെന്റ് ഉദ്യോഗസ്ഥരെയാണ് യു.എസ് അഡ്മിനിസ്ട്രേഷൻ ഈ ഉദ്യമത്തിനായി നിയോഗിച്ചിരുന്നത്.
സൈനിക ട്രൂപ്പുകളെ അവരുടെ പ്രഥമ പ്രവർത്തന ലക്ഷ്യത്തിൽ നിന്ന് വഴിതിരിച്ചു വിടുന്നതിനെതിരെ സെനറ്ററായ റീഡ് അപലപിച്ചു. 40 മില്യൻ ഡോളർ അനാവശ്യ ചെലവാണെന്നാണ് അദ്ദേഹം ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ചത്.
മാർച്ച് മധ്യത്തോടെ കുടിയേറ്റ ഓപ്പറേഷന്റെ ചെലവ് 39.3 മില്യൻ ഡോളർ ആയിരുന്നു. ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട് വളരെ ചെലവേറിയ രാജ്യമാണ് ഗ്വാണ്ടനോമോ. വെള്ളം, ഊർജം, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ആശ്രയിക്കുന്നത് ഫ്ലോറിഡയിൽ നിന്നുള്ള ഇറക്കുമതിയെ ആണ്. ഇത്തരമൊരു ചെലവേറിയ സ്ഥലം കുടിയേറ്റ ഓപ്പറേഷൻറെ ഭാഗമായി തെരഞ്ഞെടുത്ത ഭരണകൂടത്തിൻറെ തീരുമാനത്തെയാണ് സെനറ്റർമാർ വിമർശിക്കുന്നത്.