അന്തർദേശീയം

നിപ വൈറസിനെതിരെ വാക്സിന്‍ വികസിപ്പിച്ച് ടോക്കിയോ സര്‍വകലാശാല

ടോക്കിയോ : നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്സിന്‍ വികസിപ്പിച്ചത്. ഏപ്രില്‍ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്നാണ് ജപ്പാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിപ വൈറസിനെ ഇല്ലാതാക്കാന്‍ നിലവില്‍ വാക്സിനുകളോ മരുന്നോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. പശ്ചിമബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാന്റെ പുതിയ നീക്കം.

നിപ വൈറസിന്റെ ജനിതക ഘടനകളുടെ ഒരു ഭാഗവും മീസില്‍സും ചേര്‍ത്താണ് പുതിയ വാക്സിന്‍ വികസിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. വാക്സിന്‍ മനുഷ്യശരീരത്തിലേക്ക് പ്രവേശിച്ചാല്‍ നിപ വൈറസിന് സമാനമായ ആന്റിജെന്‍ പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഇത് നിപ വൈറസിനെ തിരിച്ചറിയാന്‍ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗം വന്നാലും അതിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

നേരത്തെ വാക്സിന്‍ എലികളില്‍ പരീക്ഷിച്ചിരുന്നു. വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതാണെന്ന് വാക്സിന്‍ വികസിപ്പിച്ച ഗവേഷകര്‍ പറഞ്ഞു. മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ 60 പേരെയാണ് ഉള്‍പ്പെടുത്തുക. നിപ വൈറസിനെ തുരത്തുന്നതിനുള്ള ശ്രമത്തിലാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകരും. 18 വയസിനും 55 വയസിനും ഇടയിലുള്ള 300 പേരാണ് രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലിലുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button