ക്യൂബയിലെ സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ

ജനീവ : ക്യൂബയിലെ സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. ക്യൂബയിലേക്കുള്ള ഇന്ധന വിതരണത്തിനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടു പോയതിന് പിന്നാലെ ക്യൂബയിലേക്കുള്ള എണ്ണ വിതരണം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തടഞ്ഞിരുന്നു.
എണ്ണ വിതരണത്തിന് മേലുള്ള പുതിയ നിയന്ത്രണങ്ങൾ ക്യൂബൻ ജനതയുടെ മനുഷ്യാവകാശങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് യുഎൻ മനുഷ്യാവകാശ വക്താവ് മാർട്ട ഹുർട്ടാഡോ പറഞ്ഞു. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന നടപടികൾ നീതീകരിക്കാനാവില്ലെന്നും ഇത്തരം ഏകപക്ഷീയമായ നടപടികൾ പിൻവലിക്കണമെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു.
എണ്ണ ഇറക്കുമതി തടഞ്ഞതിനെ തുടർന്ന് ക്യൂബയിലെ തീവ്രപരിചരണ വിഭാഗങ്ങളുടെയും എമർജൻസി റൂമുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലായി. വാക്സിനുകൾ, രക്തം, മറ്റ് മരുന്നുകൾ എന്നിവ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനങ്ങളെയും പ്രതിസന്ധി ബാധിച്ചു.



