അന്തർദേശീയം

ഉഗാണ്ട തെരഞ്ഞെടുപ്പിലേക്ക്

കമ്പാല : ഉഗാണ്ടയിൽ1986 മുതൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് യോവേരി മുസേവേനി ഏഴാം തവണയും ജനവിധി തേടുന്നു.പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിൽ മാറ്റം ആവശ്യപ്പെട്ട് 43 വയസ്സുള്ള ബോബി വൈൻ ആണ് മുഖ്യ എതിരാളിയായി രംഗത്തുള്ളത്.സംഗീതജ്ഞനും രാഷ്ട്രീയക്കാരനുമായി വൈൻ തെരഞ്ഞെടുപ്പ് മറികടക്കുമോ എന്നാണ് ലോകം ചര്‍ച്ച ചെയ്യുന്നത്.

പ്രതിപക്ഷം സജീവമായി രംഗത്ത് എത്തിയതോടെ രാജ്യത്ത് ടെലഫോൺ ഇന്റര്‍നെറ്റ് ബന്ധങ്ങൾ വിഛേദിച്ചിരിക്കയാണ്. 81വയസ്സുള്ള മുസേവേനി അധികാരം നിലനിർത്തുമെന്ന് തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കുന്നവര്‍ പ്രവചിക്കുന്നു.അദ്ദേഹത്തിന്റെ മകനും അവകാശിയുമായ ജനറൽ മുഹൂസി കൈനെരുഗാബയാണ് സൈന്യത്തിന്റെ ഉന്നത കമാൻഡർ.

2021ലും പ്രസിഡന്റ് സ്ഥാനത്തേക്ക് വൈൻ മത്സരിച്ചിരുന്നു.സമാനമായ തിരിച്ചടികൾ നേരിട്ടു. പോലീസ് അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറി, ഡസൻ കണക്കിന് അനുയായികളെ ജയിലിലടച്ചു. നാഷണൽ യൂണിറ്റി പ്ലാറ്റ്‌ഫോമിന് കീഴിൽ 2021ൽ ആദ്യമായി മത്സര രംഗത്ത് ഇറങ്ങിയപ്പോഴായിരുന്നു ഇത്.

പ്രതിപക്ഷ നിരയിലെ പ്രമുഖനും മുതി‍ര്‍ന്ന നേതാവുമായ കേണൽ കിസ്സ ബെസിഗ്യെ ഇപ്പോൾ ജയിലിലാണ്. ഫോറം ഫോർ ഡെമോക്രാറ്റിക് ചേഞ്ച് (എഫ്ഡിസി) രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റായ അദ്ദേഹം 2001, 2006, 2011, 2016 വർഷങ്ങളിലെ ഉഗാണ്ട പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയപ്പെട്ടു. ജയിലിൽ നിശ്ശബ്ദനായി കഴിയുന്നു.

ഏകദേശം 45 ദശലക്ഷം ജനങ്ങളുള്ള ഈ കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് ആറ് സ്ഥാനാർത്ഥികൾ കൂടി രംഗത്തുണ്ട്.കണക്കുകൾ പ്രകാരം 21.6 ദശലക്ഷം രജിസ്റ്റർ ചെയ്ത വോട്ടർമാര്‍ വ്യാഴാഴ്ച സമ്മതിദാനം നിര്‍വ്വഹിക്കും.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 48 മണിക്കൂറിന് മുൻപ് പൊതുജനങ്ങളുടെ ഇന്റർനെറ്റ് ആക്‌സസ് താൽക്കാലികമായി നിർത്തിവയ്ക്കാനും പുതിയ സിം കാർഡുകളുടെ വിൽപ്പനയും രജിസ്ട്രേഷനും താൽക്കാലികമായി നിർത്തിവയ്ക്കാനും ഉഗാണ്ട കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് നിർദ്ദേശിച്ചു.

ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും, തെരഞ്ഞെടുപ്പ് തട്ടിപ്പ്, അനാവശ്യ വിവരങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനം എന്നിവ ലഘൂകരിക്കുന്നതും ലക്ഷ്യം വെച്ചാണ് ഈ നടപടി എന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

തലസ്ഥാനമായ കമ്പാലയുടെ ഭാഗങ്ങളിൽ ശനിയാഴ്ച മുതൽ സൈന്യത്തെ വിന്യസിക്കാൻ തുടങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കവചിത ട്രക്കുകൾ വ്യാപിപ്പിക്കുകയും സൈനികർ തെരുവുകളിൽ പട്രോളിംഗ് നടത്തുകയും ചെയ്തു. അക്രമം തടയുന്നതിനാണ് ഇതെന്ന് സൈനിക വക്താവ് കേണൽ ക്രിസ് മഗേസി വിശദീകരിച്ചു.

മുസേവേനി ഏകദേശം 40 വർഷമായി ഉഗാണ്ടയെ ഭരിക്കുന്നു. അധികാരത്തിൽ തുടരാൻ നിയമങ്ങൾ ആവർത്തിച്ച് മാറ്റിയെഴുതി. പ്രസിഡന്റിന്റെ കാലാവധിയും പ്രായപരിധിയും റദ്ദാക്കി. എതിരാളികളെ ജയിലിലടയ്ക്കുകയോ മാറ്റിനിർത്തുകയോ ചെയ്തു.ഭരണകക്ഷിയായ നാഷണൽ റെസിസ്റ്റൻസ് മൂവ്‌മെന്റിന്റെ ഉന്നത പദവികളിൽ അദ്ദേഹത്തിന്ശേഷം നേതാക്കൾ ആരുമില്ല. പ്രസിഡന്റിന്റെ മകനും സൈനിക തലവനുമായ മുഹൂസി കൈനെരുഗാബ പിൻഗാമിയായി തന്നെ സ്വയം പ്രഖ്യാപിക്കയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button