ജപ്പാനിൽ ഒൻപതുപേരെ കൊലപ്പെടുത്തിയ ‘ട്വിറ്റർ കില്ലറെ’ വധശിക്ഷയ്ക്ക് വിധേയനാക്കി

ടോക്കിയോ : ഒൻപതുപേരെ കൊലപ്പെടുത്തിയ, ‘ട്വിറ്റർ കില്ലറെ’ വധശിക്ഷയ്ക്ക് വിധേയനാക്കി. തകാഹിരോ ഷിറൈഷിയുടെ (34) വധശിക്ഷയാണ് ജപ്പാനിൽ നടപ്പിലാക്കിയത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ജപ്പാനിൽ വധശിക്ഷ നടപ്പാക്കുന്നത്. ആത്മഹത്യാ പ്രവണത സൂചിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നവരെ സഹായിക്കാമെന്നു പറഞ്ഞ് വശീകരിച്ച ശേഷമായിരുന്നു കൊലപാതകങ്ങൾ. എട്ടു സ്ത്രീകളെയും ഒരു പുരുഷനെയും 2017ൽ സമ നഗരത്തിലെ അപ്പാർട്മെന്റിൽ വച്ചാണ് ട്വിറ്റർ കില്ലർ കൊലപ്പെടുത്തിയത്.
ആത്മഹത്യാ പ്രവണതയുള്ള ആളുകളെ തകാഹിരോ സമൂഹമാധ്യമങ്ങളിൽ കണ്ടെത്തിയശേഷം അവരെ മരിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകും. കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ ഫ്ലാറ്റിലെ റഫ്രിജറേറ്ററിൽ സൂക്ഷിക്കും. ചില സ്ത്രീകളെ ഇയാൾ ബലാത്സംഗം ചെയ്തതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 23 വയസ്സുകാരിയായ യുവതിയെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 2017 ഒക്ടോബറിൽ തകാഹിരോയെ കസ്റ്റഡിയിലെടുത്തത്.
ആത്മഹത്യയെക്കുറിച്ചുള്ള ആശയങ്ങൾ കാണാതായ യുവതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. അക്കൗണ്ട് വിശദമായി പരിശോധിച്ചപ്പോഴാണ് തകാഹിരോയുമായി നിരന്തരം ചാറ്റു ചെയ്തതിന്റെ തെളിവുകൾ ലഭിച്ചത്. പിന്നാലെ തകാഹിരോയുടെ ഫ്ലാറ്റിൽനിന്നു കൂടുതൽ കൊലപാതകങ്ങളുടെ തെളിവുകൾ പൊലീസിനു ലഭിച്ചു. വിവരങ്ങൾ ശേഖരിക്കാൻ പെൺകുട്ടിയുടെ കുടുംബവും സഹായിച്ചു.
കൊലപാതകത്തിനുശേഷം മൃതദേഹാവശിഷ്ടങ്ങൾ ടൂൾബോക്സുകളിലും കൂളറിലുമായി പൂച്ച വിസർജ്യത്തോടൊപ്പമാണ് സൂക്ഷിച്ചിരുന്നത്. 2020 ഡിസംബറിൽ തകാഹിരോ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഇരകളുടെ സമ്മതത്തോടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതിയുടെ മാനസികനില പരിശോധിക്കണമെന്നും തകാഹിരോയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു തള്ളിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റി ഏഴുപേരെ കൊലപ്പെടുത്തിയ വ്യക്തിയെയാണ് 2022ൽ ജപ്പാനിൽ അവസാനമായി വധശിക്ഷക്ക് വിധേയനാക്കിയത്.