അന്തർദേശീയം

എല്ലാം അവസാനിച്ചു, ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും; മസ്‌കിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള ഭിന്നത പരസ്പര ആരോപണങ്ങളും പിന്നിട്ട് ഭീഷണിയിലേക്ക്. വഷളായ ബന്ധം പരിഹരിക്കാന്‍ ആഗ്രമില്ലെന്ന് ട്രംപും മസ്‌കും ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ട്രംപ് മസ്‌കിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ട്രംപുമായി പിണങ്ങിയ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണം എന്ന ക്യാംപയിന് പലതരത്തില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മസ്‌ക് എതിര്‍പാളയത്തില്‍ എത്തുയേക്കാവുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

ഇലോണ്‍ മസ്‌ക് ഡെമോക്രാറ്റുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്‍ബിസി ചാനലിനോടായിരുന്നു ട്രംപിന്റെ പ്രതികരണം. മസ്‌കുമായി ഒത്തുതീര്‍പ്പിലെത്താന്‍ പദ്ധതിയില്ല. ഞാന്‍ മറ്റ് കാര്യങ്ങളില്‍ തിരക്കിലാണ്. അദ്ദേഹത്തോട് സംസാരിക്കാന്‍ ഉദ്ദേശ്യമില്ല.’ മസ്‌കുമായുള്ള ബന്ധം അവസാനിച്ചെന്ന് കരതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് വ്യക്തമാക്കുന്നു. പിന്നാലെയായിരുന്നു 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ മസ്‌ക് ഡെമോക്രാറ്റ് സ്ഥാനാര്‍ഥികളുമായുള്ള സഹകരണം സബന്ധിച്ച പ്രതികരണം. ‘അദ്ദേഹം അങ്ങനെ ചെയ്താല്‍, അതിനുള്ള പ്രത്യാഘാതങ്ങള്‍ അദ്ദേഹം നല്‍കേണ്ടിവരും’ ട്രംപ് പറയുന്നു.

അതിനിടെ, മസ്‌കിന്റെ കമ്പനികള്‍ക്ക് അമേരിക്കയില്‍ നല്‍കിയ സര്‍ക്കാര്‍ കരാറുകളും സബ്സിഡികളും വെട്ടിക്കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 22 ബില്യണ്‍ ഡോളറിന്റെ സ്‌പേസ് എക്‌സ് കരാറുകളെ ഉള്‍പ്പെടെ ട്രംപിന്റെ തീരുമാനം ബാധിച്ചേക്കും. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹാരിക്കുന്നതിന് ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ട്രംപ് ഇതിനോടകം തള്ളിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button