അന്തർദേശീയം

നൂറ് ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തന്‍; സൊഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികാന്‍ യോഗ്യത നേടിയ ഇന്ത്യന്‍ വംശജനും സോഷ്യലിസ്റ്റുമായ സൊഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോയെ മറികടന്ന് ഡെമോക്രാറ്റിക് പ്രമറിയില്‍ മംദാനി വിജയം നേടിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. നൂറ് ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്നാണ് ട്രംപ് മംദാനിയെ വിശേഷിപ്പിച്ചത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

ഒടുവില്‍ അത് സംഭവിച്ചു, ഡെമോക്രാറ്റുകള്‍ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്റാന്‍ മംദാനി ഡെമോക്രാറ്റ് പ്രൈമറിയില്‍ വിജയിച്ചു. ന്യൂയോര്‍ക്ക് മേയറാകാനുള്ള പാതയിലാണ്. അമേരിക്കയില്‍ മുന്‍പ് റാഡിക്കല്‍ ഇടതുപക്ഷക്കാര്‍ ഉണ്ടായിരുന്നു, പക്ഷേ ഇത് അല്‍പ്പം കടന്ന കയ്യാണ്. ട്രംപ് പറയുന്നു. മംദാനിയെ വ്യക്തിപരമായി ആക്ഷേപിക്കാനും ട്രംപ് മുതിരുന്നുണ്ട്. മംദാനിയുടെ ശബ്ദത്തെയും ബുദ്ധിശക്തിയെയും പരിഹസിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. പുരോഗമനത്തിന്റെ പേരില്‍ ഡെമോക്രാറ്റുകള്‍ വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ മുതിരുകയാണ് എന്നും ട്രംപ് ആരോപിക്കുന്നു. എന്നാല്‍ ട്രംപിന്റെ അധിക്ഷേപങ്ങള്‍ക്ക് ഇതുവരെ മംദാനിയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ മറുപടി പറയാന്‍ തയ്യാറായിട്ടില്ല.

ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്രസംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. അപ്രതീക്ഷിതമായാണ് മംദാനി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് പോരാട്ട ചിത്രത്തിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്റാന്‍ മംദാനി വിജയിച്ചാല്‍ ഈ പദവി അലങ്കരിക്കുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വ്യക്തി ആദ്യ മുസ്ലിം എന്നങ്ങനെയുള്ള ചരിത്രങ്ങളും പിറക്കപ്പെടും. നിലപാടുകള്‍ കൊണ്ടും പ്രചാരണ രീതിയിലെ വ്യത്യസ്തകൊണ്ടും നേരത്തെ തന്നെ സൊഹ്റാന്‍ മംദാനി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീന്‍ അനുകൂല പ്രസംഗങ്ങള്‍ ആയിരുന്നു ഇതില്‍ പ്രധാനം. തിരുവന്തപുരം മേയറായി ആര്യ രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മംദാനി പങ്കുവച്ച പോസ്റ്റ് ഉള്‍പ്പെടെ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതുപോലൊരു മേയര്‍ ന്യൂയോര്‍ക്കിനും വേണ്ടേ എന്നതായിരുന്നു അന്ന് മംദാനി ഉയര്‍ത്തിയ ചോദ്യം. മംദാനിയുടെ വിജയത്തിന് പിന്നാലെ പഴയ പോസ്റ്റും വീണ്ടും ചര്‍ച്ചയാകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button