അമേരിക്കൻ കമ്പനികൾ ചൈനക്ക് സെമിണ്ടക്ടറുകൾ ഡിസൈൻ സോഫ്റ്റ്‌വെയർ വിതരണം ഉടനടി നിർത്തണം : ട്രംപ്

വാഷിംഗ്ടൺ ഡിസി : ചൈനീസ് ഗ്രൂപ്പുകൾക്ക് സെമിണ്ടക്ടറുകൾ ഡിസൈൻ ചെയ്യാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നൽകുന്ന യുഎസ് സ്ഥാപനങ്ങൾ അവരുടെ സേവനങ്ങൾ നൽകുന്നത് നിർത്താൻ ഉത്തരവിട്ട് ഡോണാൾഡ് ട്രംപ് ഭരണകൂടം. ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാഡൻസ്, സിനോപ്സിസ്, സീമെൻസ് ഇഡിഎ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ ഗ്രൂപ്പുകളോട് ചൈനക്ക് നൽകുന്ന സേവനം നിർത്താൻ വാണിജ്യ വകുപ്പ് പറഞ്ഞതായാണ് റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് കമ്പനികൾക്ക് ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും പറയുന്നു.
ഇതിനിടെ, ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ചൈനയ്‌ക്കെതിരെ പ്രഖ്യാപിച്ച താരിഫ് നയങ്ങള്‍ ചൈനയുടെ സമ്പദ്വ്യവസ്ഥയെ, പ്രത്യേകിച്ച് തൊഴില്‍ മേഖലയെ, കാര്യമായി ബാധിച്ചുവെന്ന വാദങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ട്രംപ് തന്റെ താരിഫുകള്‍ കാരണം ചൈനയില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ടിരുന്നു. ഈ കണക്കുകള്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ സംവാദത്തിന് വഴിയൊരുക്കിയെങ്കിലും, കയറ്റുമതിയെ അമിതമായി ആശ്രയിക്കുന്ന ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് തൊഴില്‍ മേഖലയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഈ വാദങ്ങള്‍ അടിവരയിട്ടു.
ട്രംപിന്റെ രണ്ടാം ഊഴം ആരംഭിച്ച് നാല് മാസങ്ങള്‍ പിന്നിടുമ്പോള്‍, അമേരിക്കയും ചൈനയും വീണ്ടും താരിഫ് യുദ്ധഭീഷണിയിലാണ്. ഇത്തവണ ചൈനയുടെ തൊഴില്‍ മേഖല പ്രത്യേകിച്ച് ഫാക്ടറി ജോലികള്‍, ചര്‍ച്ചയുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. കോവിഡ്-19 മഹാമാരിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയും ചൈനീസ് സമ്പദ്വ്യവസ്ഥയെ കാര്യമായി ഉലച്ചിട്ടുണ്ട്. ഇത് അവിടുത്തെ തൊഴില്‍ മേഖലയെ കൂടുതല്‍ ദുര്‍ബലരാക്കുകയും ചെയ്തിരിക്കുന്നു. യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് രണ്ടക്കത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍, പുതിയ ബിരുദധാരികള്‍ കൂട്ടത്തോടെ തൊഴില്‍ കമ്പോളത്തിലേക്ക് കടന്നുവരുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.