പുടിന് ഭ്രാന്ത്, സെലൻസ്കിയുടെ നാക്കിൽ നിന്ന് വരുന്ന വാക്കുകളാണ് പ്രശ്നം : ട്രംപ്

ന്യൂയോർക്ക് : യുക്രൈനെതിരായ ഏറ്റവുമൊടുവിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ വ്ലാദിമിർ പുടിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിനെ ഭ്രാന്തനെന്നാണ് ട്രംപ് വിമർശിച്ചത്. യുക്രൈൻ മുഴുവൻ വേണമെന്നാണ് അയാൾ ആഗ്രഹിക്കുന്നത്. അത് റഷ്യയുടെ പതനത്തിന് കാരണമാകുമെന്നാണ് ട്രംപ് വിമർശിക്കുന്നത്. ഒറ്റ രാത്രിയിൽ 367ഓളം ഡ്രോണുകൾ യുക്രൈനെതിരെ മോസ്കോ വർഷിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വിമർശനം. റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയധികം ഡ്രോണുകൾ മോസ്കോ യുക്രൈനെതിരെ വർഷിക്കുന്നത്.
സമാധാനമാണ് താൻ ആഗ്രഹിക്കുന്നതെന്നും തന്റെ നേതൃത്വത്തിന് കീഴിൽ ഇത്തരമൊരു സാഹചര്യമുണ്ടാവില്ലെന്നും ബൈഡനെതിരെ പരോക്ഷ വിമർശനത്തോടെയാണ് ട്രംപിന്റെ പരാമർശം. മോസ്കോയ്ക്ക് എതിരായ രൂക്ഷമായ വിമർശനമാണ് ട്രംപിന്റേത്. ആഗോള തലത്തിൽ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തലിനും ആവശ്യപ്പെട്ടുള്ള സമ്മർദ്ദം ശക്തമാവുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വലിയ രീതിയിൽ യുക്രൈനെതിരെ ഡ്രോൺ ആക്രമണം നടന്നത്. അനാവശ്യമായി പുടിൻ ആളുകളെ കൊല്ലുന്നുവെന്നാണ് ട്രംപിന്റെ വിമർശനം. 2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പുടിനെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ചത്. 12ലേറെ പേരാണ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
സെലൻസ്കിയും ഇതോ കുറിപ്പിൽ തന്നെ ട്രംപിന്റെ വിമർശനമുണ്ട്. സെലൻസ്കിയുടെ നാക്കിൽ നിന്ന് വരുന്ന വാക്കുകളാണ് പ്രശ്നമുണ്ടാക്കുന്നതെന്നും ട്രംപ് വിശദമാക്കുന്നു. തനിക്ക് തോന്നുന്ന കാര്യങ്ങൾ സംസാരിക്കുന്ന സെലൻസ്കി രാജ്യത്തിന് നല്ല കാര്യമല്ല വരുത്തുന്നതെന്നും ട്രംപ് കുറിപ്പിൽ വ്യക്തമാക്കി. അടുത്ത ദിവസം നടന്ന റഷ്യൻ ആക്രമണത്തേക്കുറിച്ച് അമേരിക്ക നിശബ്ദത പുലർത്തുന്നുവെന്ന സെലൻസ്കിയുടെ വിമർശനത്തിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശങ്ങളെന്നതും ശ്രദ്ധേയമാണ്.