100 ബില്യൺ ഡോളർ ആയുധ പാക്കേജ്: സൗദിക്ക് അമേരിക്കയുടെ വമ്പൻ വാഗ്ദാനം

ന്യൂയോർക്ക് : സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ആയുധ പാക്കേജ് വാഗ്ദാനം ചെയ്യാനൊരുങ്ങി അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മെയ് 13 ന് സൗദി അറേബ്യ സന്ദർശിക്കുമ്പോൾ, ഈ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ കരാർ സൗദി അറേബ്യയുടെ പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനും, അമേരിക്കയ്ക്ക് സാമ്പത്തിക മേഖലയിൽ വലിയ ഒരു കരാറായും മാറിയേക്കും. ഇപ്പോഴത്തെ ഘട്ടത്തിൽ, ഈ ആയുധ കരാറിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.
ട്രംപിന്റെ പകരച്ചുങ്കം സൗദിയുടെ സാമ്പത്തിക രംഗത്തും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടയിലുള്ള സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം സംബന്ധിച്ചും നിർണായകമാണ്. ഇതുൾപ്പെടെ വിഷയങ്ങളെല്ലാം കൂടിക്കാഴ്ചയിൽ ചർച്ചയാകും.മെയ് 13 ആരംഭിക്കുന്ന ആദ്യ ജിസിസി സന്ദർശനത്തിൽ സൗദിയിലേക്കാകും ട്രംപ് ആദ്യം വരിക. ഗസ്സയിലെ ആക്രമണം, റഷ്യ-യുക്രൈൻ യുദ്ധം എന്നിവയും ചർച്ചയാകും. ഈ വിഷയങ്ങളിൽ സൗദി നേതൃത്വത്തിൽ നടന്ന ചർച്ചകൾ യുഎസ് വിദേശ നയത്തിൽ സ്വാധീനമുണ്ടാക്കിയിരുന്നു.