അന്തർദേശീയം

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കല്‍ മൂന്നു മാസത്തേക്ക് നീട്ടി ട്രംപ്

വാഷിങ്ടണ്‍ ഡിസി : ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്നത് നീട്ടിവെച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധിക താരിഫുകള്‍ ഈടാക്കുന്നത് 90 ദിവസത്തേക്കാണ് നീട്ടിവെച്ചത്. 145 ശതമാനം അധിക തീരുവ ഈടാക്കുന്നതാണ് നീട്ടിവെച്ചത്. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയുമായി വ്യാപാര ഉടമ്പടി ഉടനെന്നും ട്രംപ് സൂചിപ്പിച്ചു.

അമേരിക്കയും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര ഉടമ്പടി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപിന്റെ തീരുമാനം. ട്രംപിന്റെ തീരുമാനം അനുസരിച്ച് നവംബര്‍ 10 വരെ ചൈനയ്ക്ക് അധിക തീരുവയില്‍ ഇളവ് ലഭിക്കും. ‘കരാറിന്റെ മറ്റെല്ലാ ഘടകങ്ങളും അതേപടി തുടരും’ എന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അധിക തീരുവ ഈടാക്കുന്നത് നീട്ടിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിന് പിന്നാലെ ചൈനയും സമാന നടപടി കൈക്കൊണ്ടിട്ടുണ്ട്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്നത് മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായി ചൈനീസ് വാണിജ്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ആദ്യത്തില്‍ യുഎസും ചൈനയും പരസ്പരം ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചുകൊണ്ട് വ്യാപാര യുദ്ധത്തിന് തുടക്കമിട്ടത്.

തുടര്‍ന്ന് മേയില്‍ ഇരു രാജ്യങ്ങളും അവ താല്‍ക്കാലികമായി കുറയ്ക്കാന്‍ സമ്മതിച്ചു. രണ്ട് രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ ഫോണ്‍ കോളില്‍ ഉണ്ടായ സുപ്രധാന സമവായം പിന്തുടരാന്‍ അമേരിക്ക ചൈനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. സമത്വം, ബഹുമാനം, പരസ്പര നേട്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ നല്ല നേട്ടങ്ങള്‍ക്കായി യുഎസ് പരിശ്രമിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button