അന്തർദേശീയം

യുഎസ് താത്പര്യം അടിയറവ് വയ്ക്കില്ല; ആഗോള തീരുവ 15 ശതമാനമാക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : ലോക രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയ ഇറക്കുമതി തീരുവ നടപടികള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഗോള താരിഫ് 15 ശതമാനമാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപിന്റെ പകരച്ചുങ്ക നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ നടപടികള്‍. സുപ്രീം കോടതി വിധിക്ക് മറുപടിയെന്നോണം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇനങ്ങള്‍ക്ക് ആഗോളതലത്തില്‍ 10 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

യുഎസ് നിയമങ്ങള്‍ പ്രകാരം ചുമത്താവുന്ന പരമാവധി നികുതിയാണ് ഇപ്പോള്‍ ആഗോള തീരുവയായി പ്രഖ്യാപിച്ചിരിക്കുന്നത്. തീരുവ ഉയര്‍ത്താനുള്ള നടപടികള്‍ തുടരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു. യുഎസ് നിയമത്തിലെ സെക്ഷന്‍ 122 എന്നറിയപ്പെടുന്ന ഒരു പ്രത്യേക വകുപ്പുകള്‍ പ്രകാരമാണ് ആഗോള തീരുവ 15 ശതമാനമാക്കി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നികുതി നിശ്ചയിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. എന്നാല്‍ തീരുമാനം 150 ദിവസത്തിന് ശേഷം തുടരാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്.

പകരച്ചുങ്ക നടപടി സുപ്രീം കോടതിയുടെ 9 അംഗ ബെഞ്ച് 6-3 ഭൂരിപക്ഷത്തില്‍ റദ്ദാക്കിയെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആയിരുന്നു ട്രംപ് സ്വീകിച്ചത്. യുഎസ് താത്പര്യം അടിയറ വെയ്ക്കില്ലെന്ന വാദമാണ് ഇതിന് ശേഷവും ട്രംപ് സ്വീകരിച്ചത്. തനിക്കെതിരെ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരെ വിഡ്ഢികള്‍, വളര്‍ത്തുപട്ടികള്‍ എന്ന് വിളിച്ച് ട്രംപ് അധിക്ഷേപിച്ചിരുന്നു. ‘താരിഫുകള്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി അങ്ങേയറ്റം നിരാശാജനകമാണ്, കോടതിയിലെ ചില അംഗങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന് ശരിയായത് ചെയ്യാന്‍ ധൈര്യമില്ലാത്തതില്‍ ലജ്ജിക്കുന്നു,’ എന്നായിരുന്നു വിധി വന്ന് മണിക്കൂറുകള്‍ക്കകം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button