അന്തർദേശീയം

ആഗോള വ്യാപാരയുദ്ധം : ട്രംപ് യുഎസിലേക്കുള്ള വാഹന, സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി

വാഷിങ്ടണ്‍ : ആഗോള വ്യാപാരയുദ്ധത്തിന് എണ്ണപകരും വിധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. യുഎസിലേക്കുള്ള വാഹന, സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി. പുതിയ നികുതി നിരക്ക് ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. സ്‌പെയര്‍ പാര്‍ട്സുകള്‍ക്ക് പുതിയ തീരുവ മെയ് മുതലായിരിക്കും ചുമത്തുക.

യുഎസിലെ കാര്‍ വ്യവസായത്തിന്റെ വമ്പിച്ച വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന നടപടി എന്ന് വ്യക്തമാക്കിയാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്. നടപടി യുഎസില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. കാറുകള്‍ക്ക് മാത്രമല്ല, യുഎസില്‍ അസംബിള്‍ ചെയ്യുന്നതിനായി രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കാര്‍ ഭാഗങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

എന്നാല്‍ ട്രംപിന്റെ തീരുമാനം തിരിച്ചടിയാകുമെന്നാണ് ഉയരുന്ന പ്രധാന എതിര്‍വാദം. താരിഫ് വര്‍ധന വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ വിഭാഗത്തിന്റെ വാദം. രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് താത്കാലികമായെങ്കിലും പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യമാണ് തീരുമാനം ഉണ്ടാക്കാന്‍ പോകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. താരിഫ് ചുമത്തിയ നടപടി വാഹന വിപണിയില്‍ വിലക്കയറ്റത്തിന് വഴിയൊരുക്കുകയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയേക്കും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ലോകത്തിലെ ഏറ്റവും സജീവമായ വാഹന വിപണികളില്‍ ഒന്നാണ് യുഎസിന്റേത്. കഴിഞ്ഞ വര്‍ഷം മാത്രം എണ്‍പത് ലക്ഷത്തോളം വാഹനങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്. ഏകദേശം 24000 കോടി യുഎസ് ഡോളറിന്റെ ഇടപാടാണ് ഇതിലൂടെ നടന്നിട്ടുള്ളത്. ആഗോള തലത്തിലെ വാഹന ഇറക്കുമതി കണക്കുകളുടെ പകുതിയോളമാണ് യുഎസിന്റെ സംഭാവന.

യുഎസിലേക്കുള്ള വാഹന കയറ്റുമതിയില്‍ മെക്‌സികോ ആണ് മുന്നില്‍. ദക്ഷിണ കൊറിയ, ജപ്പാന്‍, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങളുടെ വാഹന കമ്പനികളുടെയും പ്രധാന വിപണിയാണ് യുഎസ്. തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ നീക്കം ആഗോള വ്യാപാര യുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button