നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

ന്യൂഡൽഹി : രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500- 1000 രൂപാ നോട്ടുകൾ അസാധുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 2016 നവംബർ എട്ടിന് രാത്രി 8 മണിക്ക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500- 1000 നോട്ടുകൾ ഇനി നിയമപരമല്ലെന്ന് പ്രഖ്യാപിച്ചത്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതോടുകൂടി രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാകുമെന്നും തീവ്രവാദപ്രവർത്തനങ്ങളും മയക്കുമരുന്ന് കച്ചവടവും ഇല്ലാതാക്കാനാകുമെന്നുമായിരുന്നു അവകാശവാദം. എന്നാൽ കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കത്തെ തുടർന്ന് പുതിയ നോട്ടുകൾ പിൻവലിക്കാനും പഴയ നോട്ടുകൾ മാറാനും ആളുകൾ നെട്ടോട്ടമോടി. എടിഎമ്മുകൾക്കും ബാങ്കുകൾക്കും പുറത്ത് നീണ്ട നിര. രാജ്യത്താകെ എൺപതോളം പേരാണ് കുഴഞ്ഞു വീണ് മരിച്ചത്.
17.97 ലക്ഷം കോടി ആയിരുന്നു 2016 നവംബർ എട്ടാം തിയതി വരെ ക്രയവിക്രയത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം. അവയിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ 85 ശതമാനത്തോളമായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016 -17 വാർഷിക റിപ്പോർട്ടിൽ നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി. അതേസമയം ജനങ്ങൾക്കിടയിൽ കറൻസി നോട്ട് ഉപയോഗത്തിന് ഇപ്പോഴും കുറവില്ലെന്നും ആർബിഐ തന്നെ വ്യക്തമാക്കുന്നു.



