
തിരുവനന്തപുരം : മലയാളത്തിന്റെ കൾട്ട് സിനിമയായ തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കൊല്ലത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പോളിക്കാർപ്പിന്റെയും പി.മേരിയുടെയും മകനാണ്. മദ്രാസ് ഡോൺബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ജേണലിസവും സംവിധാനത്തിൽ പരിശീലനവും നേടി. 1965-ൽ കൊല്ലത്ത് സിതാര പ്രിന്റേഴ്സ് ആരംഭിച്ചു. 1966 മുതൽ ചെന്നൈയായിരുന്നു പ്രവർത്തനകേന്ദ്രം.
മോചനം , വരദക്ഷിണ , തീക്കളി എന്നിവയാണ് അദ്ദേഹം നിർമ്മിച്ച മാറ്റ് ചിത്രങ്ങൾ. കനൽവഴിയിലെ നിഴലുകൾ, മാന്ത്രികപ്പുറത്തിന്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ എന്നീ നോവലുകതളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഒരിടത്തൊരു കാമുകി എന്ന കഥാസമാഹാരവും വാസ്തുസമീക്ഷ എന്ന ശാസ്ത്ര പുസ്തകവും ഓർമകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിന്റെ അടിക്കുറിപ്പുകൾ എന്നീ ഓർമ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .രാജൻ പറഞ്ഞ കഥ, തോൽക്കാൻ എനിക്കു മനസ്സില്ല, വയനാടൻ തമ്പാൻ തുടങ്ങിയ സിനിമകളുടെ വിതരണക്കാരനായിരുന്നു.
മൂന്ന് ദശാബ്ദകാലം മദ്രാസിൽ സിനിമാ മേഖലയിൽ പ്രവർത്തിച്ച സ്റ്റാൻലി എ. വിൻസെന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ സഹകരിച്ചു.വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ , അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുട്ടട ഹോളി ക്രോസ് ചർച്ചിൽ നടക്കും.