മൂന്ന് ഇന്ത്യക്കാരെ ഇറാനിൽ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്

തെഹ്റാൻ : ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ സംഗ്രൂർ, ഹോഷിയാർപൂർ, എസ്‌ബിഎസ് നഗർ എന്നിവിടങ്ങളിൽ നിന്ന് ഇറാനിലേക്ക് യാത്ര ചെയ്ത ഹുഷൻപ്രീത് സിംഗ്, ജസ്പാൽ സിംഗ്, അമൃതപാൽ സിംഗ് എന്നിവരെയാണ് കാണാതായത്. തെഹ്റാനിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. ഇവരെ അടിയന്തിരമായി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എംബസി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മെയ് 1നാണ് മൂന്ന് പേരും തെഹ്റാനിൽ വിമാനമിറങ്ങിയത്. തുടർന്ന് ഇവരുടെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് മൂന്ന് പേരുടേയും കുടുംബാംഗങ്ങൾ പറഞ്ഞു. പിന്നാലെ യുവാക്കളെ കാണാതായതായി കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയെ അറിയിക്കുകയായിരുന്നു.
എംബസി ഈ വിഷയം ഇറാനിയൻ അധികൃതരുമായി ശക്തമായി ചർച്ച ചെയ്തിട്ടുണ്ട്. കാണാതായ ഇന്ത്യക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
പഞ്ചാബിലെ ഒരു ഏജന്റ് വഴിയാണ് മൂന്ന് പേരും ദുബായ്-ഇറാൻ വഴി ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചത്. 18 ലക്ഷം രൂപയ്ക്ക് ഓസ്‌ട്രേലിയൻ വിസ നൽകാമെന്നാണ് ഏജന്റേ് യുവാക്കൾക്ക് വാഗ്ദാനം നൽകിയത്. ഇറാനിൽ താമസ സൗകര്യം ഒരുക്കുമെന്ന് ഏജന്റ് ഉറപ്പുനൽകിയതായി റിപ്പോർട്ടുണ്ട്. എന്നാൽ മെയ് 1 ന് അവർ ഇറാനിൽ വന്നിറങ്ങിയ ഉടൻ ഇവരെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയവർ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി കുടുംബങ്ങൾ പറഞ്ഞു.
യുവാക്കളെ തട്ടിക്കൊണ്ടുപോയവർ ഒരു വീഡിയോ അയച്ചതായും അതിൽ മൂന്ന് പേരുടേയും കൈകൾ ബന്ദിച്ച് കൈകളിൽ നിന്നും രക്തം ഒഴുകുന്നതായി കാണാമായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ ഫോണുകൾ വഴിയാണ് ഇരകൾ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നത്. മെയ് 11 മുതൽ കുടുംബങ്ങൾക്ക് അവരുടെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. യുവാക്കളെ വിദേശത്തേക്ക് അയച്ച ഹോഷിയാർപൂരിൽ നിന്നുള്ള ഏജന്റിനെയും കാണാനില്ലെന്ന് റിപ്പോർട്ടുണ്ട്.