മാൾട്ടാ വാർത്തകൾ

നാല് ആഡംബര ഹോട്ടലുകളും കൺവെൻഷൻ സെന്ററും അടങ്ങുന്ന വില്ലാ റോസ് വികസന പദ്ധതി കാബിനറ്റ് പരിഗണനയ്ക്ക്

നാല് ആഡംബര ഹോട്ടലുകളും കണ്‍വെന്‍ഷന്‍ സെന്ററും അടങ്ങുന്ന വില്ലാ റോസ് വികസന പദ്ധതി കാബിനറ്റ് പരിഗണനയ്ക്ക്. 39 നിലകളുള്ള അത്യാധുനിക ഹോട്ടല്‍ അടക്കം മൂന്നു ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്റര്‍, ഓഫീസുകള്‍, ഭാഷാ സ്‌കൂള്‍ എന്നിവ അടങ്ങിയതാണ് വികസന പദ്ധതി. ഡെവലപ്പര്‍മാരായ എസി ഗ്രൂപ്പും അതിന്റെ സ്ഥാപകനും ഡെവലപ്പറുമായ ആന്റണ്‍ കാമില്ലേരിയുടെ നേതൃത്വത്തില്‍ ഡച്ച് ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ യുഎന്‍സ്റ്റുഡിയോയും ചേര്‍ന്നാണ് വികസന രൂപരേഖ സമര്‍പ്പിച്ചത്.

സെന്റ് ജോര്‍ജ്ജ് ബേയിലാണ് 39 നിലകളുള്ള ഒറ്റ ടവറിലുള്ള ഫെയര്‍മോണ്ട് പഞ്ചനക്ഷത്ര ഹോട്ടല്‍.മീറ്ററുകള്‍ മാത്രം അകലെ, 22 നിലകളിലായി സോഫിടെല്‍ ഗ്രൂപ് പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കും. 22 നിലകളുള്ള മറ്റൊരു ടവറില്‍ ഫ്രഞ്ച് ഹോട്ടലുടമകളായ മാമ ഷെല്‍ട്ടര്‍ നടത്തുന്ന ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കും. കടല്‍ത്തീരത്ത് ക്രെസ്റ്റ ക്വയ് സൈറ്റ് മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലായി മാറും. ഇത് ബൊട്ടീക്ക് ലക്ഷ്വറി ഹോട്ടല്‍ ഗ്രൂപ്പായ എംബ്ലംസ് കളക്ഷനാണ് നടത്തുന്നത്.ഫെയര്‍മോണ്ട്, സോഫിടെല്‍ ഹോട്ടലുകളെ തമ്മില്‍ മൂന്ന് നിലകളുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ വിഭജിക്കും.ഫെയര്‍മോണ്ടിന് പത്ത് നിലകളുള്ള ഓഫീസ് സ്ഥലമുണ്ട്. മാമാ ഷെല്‍ട്ടര്‍ ഹോട്ടലിനോട് ചേര്‍ന്ന് ഓഫീസ്
സ്ഥലം ഉള്‍പ്പെടെ ഏഴ് നിലകളുള്ള ഭാഷാ സ്‌കൂളും നിര്‍മ്മിക്കും. വില്ല റോസ കെട്ടിടവും ചുറ്റുമുള്ള 9,645 ചതുരശ്ര മീറ്റര്‍ പൂന്തോട്ടവും ഒരു തുറസ്സായ സ്ഥലമായി നിലനിര്‍ത്തും.

ബീച്ചിന് എതിര്‍വശത്ത് പുതിയ 7,350 ചതുരശ്ര മീറ്റര്‍ ‘പബ്ലിക് പിയാസ’ സൃഷ്ടിക്കാന്‍ ‘ബില്‍ഡിംഗ് വോളിയം മാറ്റണമെന്ന്’ ഡവലപ്പര്‍മാര്‍ പറയുന്നു. പ്രോജക്റ്റ് പ്ലാനുകളില്‍ മൊത്തം 25,000 ചതുരശ്ര മീറ്റര്‍ തുറസ്സായ സ്ഥലമുണ്ട്, അതില്‍ ഭൂരിഭാഗവും, ഏകദേശം 18,000 ചതുരശ്ര മീറ്റര്‍, ഹോട്ടലുകളിലെ അതിഥികള്‍ക്ക് ഉപയോഗിക്കുന്നതിനായി മാറ്റിവെക്കും. ഇതില്‍ സോഫിടെല്‍ ഹോട്ടലിന് പിന്നിലെ ഏകദേശം 3,000 ചതുരശ്ര മീറ്റര്‍ സ്ഥലവും ഉള്‍പ്പെടുന്നു. അത് വികസന മേഖലയില്‍ നിന്ന് നീക്കം ചെയ്യുകയും ഒരു സ്വകാര്യ പൂന്തോട്ടമായി ഉപയോഗിക്കുകയും ചെയ്യും.പദ്ധതിയുടെ വൈദ്യുത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അഞ്ച് പുതിയ വൈദ്യുതി സബ് സ്റ്റേഷനുകള്‍ക്കായി പണം നല്‍കുമെന്ന് ഡവലപ്പര്‍മാര്‍ പറയുന്നു.

ഹോട്ടലുകള്‍ക്ക് സാധനങ്ങള്‍ കയറ്റാനും ഇറക്കാനും ഉപയോഗിക്കുന്നതിന് സ്വകാര്യ ഭൂമിയില്‍ മൂന്നുവരിപ്പാത നിര്‍മിക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നുണ്ട്. ഭാഷാ സ്‌കൂളിന്റെയും മാമാ ഷെല്‍ട്ടര്‍ ഹോട്ടലിന്റെയും പിന്നില്‍ നിന്ന് പൊതു പിയാസയുടെ ഭാഗത്തേക്ക് റോഡ് നീളും, ഒടുവില്‍ സോഫിടെല്‍ ഹോട്ടലില്‍ എത്തിച്ചേരും. കാബിനറ്റ് പരിഗണനയ്ക്ക് സമര്‍പ്പിക്കപ്പെട്ട ഈ പദ്ധതി വ്യാപകമായ
പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. പെംബ്രോക്ക്, സ്വീകി മേയര്‍മാരായ കെയ്‌ലോണ്‍ സാമിത്, നോയല്‍ മസ്‌കറ്റ് മുതല്‍ എന്‍ജിഒകളായ മൂവിമെന്റ് ഗ്രാഫിറ്റി, ഇല്‍കൊല്ലെറ്റിവ് എന്നിവരെല്ലാം തങ്ങളുടെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button