പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ആക്രമണ ഭീഷണി മുഴക്കി ഇറാൻ ജനതയെ ഭീതിപ്പെടുത്തുന്ന വിധം സന്ദേശങ്ങള്‍ അയച്ച് യുഎസ്

ടെഹ്റാന്‍ : അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം മോശം അവസ്ഥയിലേക്ക് എത്തിയതോടെ യുദ്ധഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഇറാനിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ ഫോണുകളില്‍ അജ്ഞാത സന്ദേശങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ‘അമേരിക്കന്‍ പ്രസിഡന്റ് പറയുന്നയാളല്ല പ്രവര്‍ത്തിക്കുന്നയാളാണ്, കാത്തിരുന്നു കാണുക’ എന്ന പേര്‍ഷ്യന്‍ ഭാഷയിലുള്ള സന്ദേശമാണ് ജനങ്ങള്‍ക്ക് ലഭിച്ചത്. ഇറാന്‍ ഭരണകൂടത്തിന് നേരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണ ഭീഷണി മുഴക്കുന്നതിനിടെ ജനങ്ങളെ ഭീതിപ്പെടുത്തുന്ന വിധം സന്ദേശങ്ങള്‍ എത്തിയയ്.
ഇറാനില്‍ പരിമിതമായ സൈനിക നടപടി നടത്തുന്ന കാര്യം ആലോചനയിലാണെന്ന് വ്യക്തമാക്കിയ ട്രംപ്, ആണവ കരാറില്‍ ഒപ്പിടാന്‍ ഇറാന് ഇനി 15 ദിവസത്തെ സമയം മാത്രമേ ഉള്ളൂവെന്നും മുന്നറിയിപ്പ് നല്‍കി. ഇതിനിടെ സൈനിക നടപടി ആസന്നമാണെന്ന് വ്യക്തമാക്കുന്ന തരത്തില്‍ പശ്ചിമേഷ്യയില്‍ വന്‍തോതില്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഉള്‍പ്പെടെയുള്ള സൈനിക സന്നാഹം അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്. അതേസമയം ഏത് ആക്രമണത്തെയും അതിശക്തമായി നേരിടുമെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കന്‍ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണികള്‍ക്കിടെ ഇറാന്‍ ഭരണകൂടത്തിന് നേരെ ആഭ്യന്തര സംഘര്‍ഷവും ശക്തിപ്രാപിക്കുകയാണ്.
അതേസമയം ആണവ വിഷയത്തില്‍ നയതന്ത്രപരമായ പരിഹാരത്തിന് സാധ്യതയുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചത്. ഇതിനായുള്ള കരട് നിര്‍ദേശം വരും ദിവസങ്ങളില്‍ മധ്യസ്ഥര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധസാധ്യത കണക്കിലെടുത്ത് ഇന്ത്യ, സ്വീഡന്‍, സെര്‍ബിയ, പോളണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ഇറാന്‍ വിടാന്‍ ആവശ്യപ്പെട്ടു. ലെബനനിലെ യുഎസ് എംബസി തങ്ങളുടെ ജീവനക്കാരെ ഒഴിപ്പിച്ചു തുടങ്ങി..



