പുൽപ്പള്ളിയിൽ മദ്യവും തോട്ടകളും കണ്ടെത്തിയ കേസ്; അറസ്റ്റിലായ തങ്കച്ചൻ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇര

വയനാട് : വയനാട് പുൽപള്ളിയിൽ വീട്ടിലെ കാർ പോർച്ചിൽ നിന്ന് കർണാടക മദ്യവും തോട്ടകളും കണ്ടെത്തിയ കേസിൽ അറസ്റ്റിലായ തങ്കച്ചൻ ഒടുവിൽ ജയിൽ മോചിതൻ. ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ജയിൽ മോചിതനായത്. കേസിലെ യഥാർഥ പ്രതിയായ മരക്കടവ് സ്വദേശി പ്രസാദ് പിടിയിലായതോടെയാണ് തങ്കച്ചന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്ന് തങ്കച്ചൻ ആരോപിച്ചു. ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചന് നേരെ കയ്യേറ്റ ശ്രമം നടന്നതുമായി ബന്ധപ്പെട്ട വൈരാഗ്യം തീർക്കലാണ് തങ്കച്ചന് നേരെ നടന്നത് എന്ന് തങ്കച്ചൻ ആരോപിച്ചു. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ നിരപരാധിയെന്ന് നിരവധി തവണ പറഞ്ഞെങ്കിലും പൊലീസ് കേൾക്കാൻ തയ്യാറായിരുന്നില്ല. തുടരന്വേഷണത്തിൽ യഥാർഥ പ്രതിയെ കണ്ടെത്തിയതിൽ സന്തോഷം ഉണ്ടെന്നും തങ്കച്ചൻ പറഞ്ഞു.
അതിനിടെ, തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത ആരോപണവുമായി സിപിഐഎം. തങ്കച്ചനെ കേസില്‍പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കര്‍ണാടക നിര്‍മ്മിത പാക്കറ്റ് ചാരായവും സ്‌ഫോടക വസ്തുക്കളും കാര്‍ പോര്‍ച്ചില്‍ കൊണ്ട് വെച്ച് കോണ്‍ഗ്രസ് നേതാക്കളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരം തീര്‍ക്കാന്‍ നീചമായ പ്രവര്‍ത്തിയാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങിയ സംഘം ചെയ്തതെന്നാണ് സിപിഐഎമ്മിന്റെ വിമര്‍ശനം.
ഡിസിസി പ്രസിഡന്റിന്റെ വലം കയ്യായി മുള്ളന്‍കൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ് ഇപ്പോള്‍ അറസ്റ്റില്‍ ആയ പ്രസാദിന് ക്വട്ടേഷന്‍ കൊടുത്ത് സ്‌ഫോടക വസ്തുക്കളും കര്‍ണാടക നിര്‍മ്മിത മദ്യവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തങ്കച്ചന്റെ വീട്ടില്‍ കൊണ്ട് വെപ്പിച്ചതെന്ന് സിപിഐഎം ആരോപിക്കുന്നു. തോട്ടയും ഡിട്ടനേറ്ററുകളും നല്‍കിയത് കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നും ഇതെവിടെ നിന്ന് കിട്ടിയെന്ന് പോലീസ് കര്‍ശനമായി പരിശോധിക്കണമെന്നുമാണ് സിപിഐഎം പറയുന്നത്. പതിനേഴു ദിവസമാണ് നിരപരാധിയായ തങ്കച്ചന്‍ ജയിലില്‍ കിടന്നത്. കേസില്‍ പൊലീസ് അധികാരികള്‍ക്ക് വന്ന വീഴ്ചയും പരിശോധിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
കഴിഞ്ഞ 22ന് രാത്രിയിലാണ് പെരിക്കല്ലൂരിലെ തങ്കച്ചന്റെ വീട്ടിൽ നിന്ന് കർണാടക മദ്യവും തോട്ടകളും കണ്ടെത്തിയത്. ഇതേത്തുടർന്ന് അറസ്റ്റ് ചെയ്യുകയും റിമാൻഡിൽ ആവുകയും ചെയ്തു. വീട്ടുകാർ എസ്പിക്കടക്കം പരാതി നൽകി. തുടർന്ന് വീണ്ടും അന്വേഷണം നടക്കുകയും മരക്കടവ് സ്വദേശിയും നിർമാണ കരാറുകാരനുമായ പ്രസാദാണ് യഥാർഥ പ്രതികരണം പൊലീസ് കണ്ടെത്തി. മദ്യം വാങ്ങിയതിന്റെ ഗൂഗിൾ പേ വിവരങ്ങൾ, സിസിടിവി കേന്ദ്രീകരിച്ചുള്ള തെളിവുകൾ, ഫോൺ രേഖകൾ എന്നിവ അടക്കം പരിശോധിച്ചതിൽ നിന്നാണ് അന്വേഷണം പ്രസാദിലേക്ക് എത്തിയത്. കുറ്റകൃത്യത്തിൽ ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം